കൊച്ചി: കോതമംഗലം കൊലയിലും ആത്മഹത്യയിലും പൊലീസിന്റെ അന്വേഷണത്തിൽ നിർണായകമാവുക മാനസയുടേയും രാഖിലിന്റേയും മൊബൈൽ ഫോണുകൾ. കൊലപാതകത്തിനു മുന്നേ രാഖിൽ മാനസയെ ഫോൺ ചെയ്തോ മെസേജ് അയച്ചോ എന്ന് പൊലീസ് പരിശോധിച്ചു തുടങ്ങി. രാഖിലിന് പ്രാദേശിക സഹായം ലഭിച്ചിരുന്നോ എന്നും പരിശോധിക്കും.

രാഖിലിന്റെ ടവർ ലൊക്കേഷനുകളും പരിശോധിക്കും. ജൂലായ് നാലിനു ശേഷമുള്ള രാഖിലിന്റെ യാത്രകൾ എവിടെയെല്ലാം കണ്ടെത്തും രാഖിലിന് തോക്ക് എങ്ങനെ കിട്ടിയെന്ന കാര്യത്തിലും ഫോൺരേഖകൾ ഉത്തരം നൽകും എന്നാണ് പ്രതീക്ഷ. രാഖിലുമായി ഫോണിൽ ബന്ധപ്പെട്ടവരിൽ അസ്വാഭാവികത തോന്നിയവരുടെ എല്ലാം മൊഴി എടുക്കും.

ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത രാഖിലിനു സ്വന്തം നിലയിൽ പിസ്റ്റൾ കൈവശപ്പെടുത്തുക എളുപ്പമല്ല. രാഖിൽ സുഹൃത്തിനൊപ്പം ബിഹാറിൽ പോയിരുന്നുവെന്നും കഴിഞ്ഞ 12 മുതൽ 20 വരെ അവിടെ വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നുവെന്നും സൈബർ സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതു തോക്കു സംഘടിപ്പിക്കാനാകാം എന്നു കരുതുന്നു.

ശരീരത്തോടു തോക്കു ചേർത്തുവച്ചാണു മാനസയ്ക്കു നേരെയും സ്വയവും രഖിൽ 3 തവണ വെടിയുതിർത്തത്. തോക്കു ലഭ്യമായതിനൊപ്പം വെടിയുതിർക്കാനുള്ള പരിശീലനവും രഖിലിനു ലഭിച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ സംശയം. പരിശീലനം ലഭിക്കാതെ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർത്താൽ രഖിൽ ഉപയോഗിച്ച തരം പിസ്റ്റൾ കൈയിൽനിന്നു തെറിക്കും. എന്നാൽ 3 തവണ വെടിയുതിർത്തിട്ടും തോക്കു തെറിച്ചിട്ടില്ല. ഇത് പരിശീലനം ലഭിച്ചതിന് തെളിവാണ്.

മാനസ പഠിക്കുന്ന നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലേക്ക് തിരിയുന്ന വലതു വശത്തെ ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് രാഖിൽ താമസിച്ചിരുന്നത്. പ്ലൈവുഡ് വ്യാപാരിയെന്നു പറഞ്ഞാണ് ഇവിടെ മുറിയെടുത്തത്. ആധാർ രേഖകളും നൽകിയിരുന്നു. ബാഗും വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത്.

മാനസയെ കണ്ടു സംസാരിക്കണമെന്നു പറഞ്ഞാണ് എറണാകുളത്തേക്കു രഖിൽ പോയതെന്നു സുഹൃത്തും ഇന്റീരിയർ ഡിസൈൻ ജോലിയിലെ പങ്കാളിയുമായ ആദിത്യൻ പറഞ്ഞു. ''പൊലീസ് കർശന താക്കീത് നൽകിയതോടെ മാനസയുമായുള്ള ബന്ധം തുടരാൻ താൽപര്യമില്ലെന്നും രഖിൽ പറഞ്ഞിരുന്നു. രഖിലും ഞാനും ഒന്നിച്ചാണ് ഇന്റീരിയർ ഡിസൈനിങ് ജോലി ചെയ്തിരുന്നത്.

ബുധനാഴ്ച രാത്രി കണ്ണൂരിൽ വച്ചു കണ്ടിരുന്നു. വ്യാഴാഴ്ചയാണ് ട്രെയിനിൽ നിന്ന് എന്നെ വിളിക്കുന്നത്. എറണാകുളത്തേക്കു പോകുകയാണെന്നും അവളെ കണ്ടു സംസാരിക്കണമെന്നും പറഞ്ഞു. തോക്ക് എവിടെ നിന്നു കിട്ടി എന്ന് അറിയില്ല'' ആദിത്യൻ പറഞ്ഞു.