അയോധ്യ: അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവനയായി ലഭിച്ച 15,000ത്തോളം ചെക്കുകൾ മടങ്ങി. ഇതിന്റെ മൂല്യം ഏതാണ്ട് 22 കോടിയോളം വരുമെന്ന് രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാമക്ഷേത്ര നിർമ്മാണ ഫണ്ട് ഉണ്ടാക്കാനുള്ള പ്രചാരണ സമയത്ത് വിശ്വ ഹിന്ദു പരിഷത്ത് സമാഹരിച്ച ചെക്കുകളാണ് ഇവയെന്നാണ് റിപ്പോർട്ട് പറയുന്നത്.

സാങ്കേതിക പ്രശ്‌നങ്ങളും, ചെക്ക് നൽകിയ വ്യക്തിയുടെ അക്കൗണ്ടിൽ പണമില്ലാത്തതുമാണ് ചെക്കുകൾ മടങ്ങാൻ കാരണമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നത്. ട്രസ്റ്റ് അംഗമായ അനിൽ മിശ്രയുടെ വാക്കുകൾ പ്രകാരം, സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് മാറ്റാൻ പറ്റുന്ന ചെക്കുകൾ ആ തരത്തിൽ തന്നെ പണമാക്കുവാൻ ബാങ്കുകളുമായി ശ്രമം നടത്തുന്നുണ്ട്. ബാക്കിയുള്ള ഭക്തരോട് വീണ്ടും പണം സംഭാവനയായി നൽകാൻ ആവശ്യപ്പെടും. മടങ്ങിയ ചെക്കുകളിൽ 2,000ത്തോളം ചെക്കുകൾ അയോധ്യയിൽ നിന്ന് തന്നെ സ്വീകരിച്ചവയാണ്.

വിഎച്ച്പി കഴിഞ്ഞ ജനുവരി 15 മുതൽ ഫെബ്രുവരി 17വരെയാണ് രാജ്യവ്യാപകമായി അയോധ്യ രാമക്ഷേത്രത്തിനായി ധന സമാഹരണം നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം ഈ പരിപാടിയിലൂടെ 5000 കോടി സമാഹരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.