ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രം 2023ൽ ഭക്തർക്കു തുറന്നു കൊടുക്കാനാവും വിധം നിർമ്മാണം പുരോഗമിക്കുന്നു.2023 ഡിസംബർ മുതൽ ഭക്തർക്കായി തുറന്നു കൊടുക്കുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. തറ നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായെന്നും ട്രസ്റ്റ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു ട്രസ്റ്റിന്റെ പ്രതികരണം.

ആദ്യഘട്ടമായ തറനിരപ്പാക്കലും അസ്തിവാരം കോൺക്രീറ്റ് ചെയ്യലും പൂർത്തിയായി രാമക്ഷേത്ര ട്രസ്റ്റ് വക്താക്കൾ അറിയിച്ചു. 40 അടിയോളം കുഴിയെടുത്തു മണലും ചെളിയും നീക്കം ചെയ്ത് ഒരടി കനത്തിൽ 47 കോൺക്രീറ്റ് പാളികൾ പാകിയാണ് ആദ്യഘട്ടം പൂർത്തീകരിച്ചത്.

ക്ഷേത്ര ശ്രീകോവിലിന്റെയും ക്ഷേത്രസമുച്ചയ തറയുടെയും നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. സാൻഡ്സ്റ്റോണും രാജസ്ഥാൻ മാർബിളും ഉപയോഗിച്ച് 15 അടി ഉയരത്തിലാണ് തറ നിർമ്മിക്കുന്നത്. ഇതിനായി 4 ലക്ഷം ക്യുബിക് അടി കല്ലുകളും മാർബിളുമാണ് ഉപയോഗിക്കുക. സ്റ്റീലും ഇഷ്ടികയും ഉപയോഗിക്കുന്നില്ല.

തറ നിർമ്മിക്കുമ്പോൾ നേരത്തേ വിവിധ ഇടങ്ങളിൽ നിന്നു പൂജിച്ചു കൊണ്ടുവന്ന 2.75 ലക്ഷം ശിലകളും ഉപയോഗിക്കും. ഈ ജോലികൾ നവംബറോടെ തീർക്കാനായേക്കും. 115 രാജ്യങ്ങളിൽ നിന്നു കൊണ്ടുവന്ന മണ്ണ്,നദികളിലെ ജലം എന്നിവ ഉപയോഗിക്കുന്നുണ്ട്. 161 അടി ഉയരത്തിൽ 3 നിലകളാണു ക്ഷേത്രം; 10 ഏക്കറോളം സ്ഥലത്താണു ക്ഷേത്രസമുച്ചയം ഉയരുക.

രണ്ട് വർഷത്തിനുള്ളിൽ തന്നെ രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ ക്ഷേത്രത്തിന്റെ അടിത്തറയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിച്ചു. രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അടുത്തമാസത്തോടെ ഇത് പൂർത്തിയാകുമെന്നും ട്രസ്റ്റ് ട്വിറ്ററിൽ കുറിച്ചു.

ഈ മാസം ആദ്യമാണ് രാമക്ഷേത്രത്തിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായത്. രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായാണ് ഇക്കാര്യം അറിയിച്ചത്.