കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വൻതോതിൽ സ്‌ഫോടകവസ്തുക്കൾ പിടികൂടിയ സംഭവത്തിൽ വിശദ അന്വേഷണം നടത്തും. ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിൽ നിന്നുമാണ് സ്‌ഫോടകവസ്തുക്കൾ പിടികൂടിയത്. യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തു. ഭീകര സംഘടനകൾക്ക് വേണ്ടിയാണോ ഇതുകൊണ്ടു വന്നതെന്ന് പൊലീസ് പരിശോധിക്കും. കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തും.

117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റണേറ്റർ എന്നിവയാണ് പിടികൂടിയത്. ഡി വൺ കംപാർട്ട്മെന്റിൽ സീറ്റിനടിയിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. തിരൂരിനും കോഴിക്കോടിനും ഇടയിൽ വച്ചാണ് പാലക്കാട് ആർ.പി.എഫ് സ്പെഷൽ സ്‌ക്വാഡ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. സാധാരണ പരിശോധനയ്ക്കിടെയാണ് ഇത് കണ്ടെത്തിയത്. തുടക്കത്തിൽ ഇത് ഇവരുടേതല്ലെന്നായിരുന്നു മൊഴി നൽകിയത്. എന്നാൽ പിന്നീട് ഉത്തരവാദിത്തം ഏറ്റെടുത്തു. തിരുവണ്ണാമലൈ സ്വദേശിനി രമണി എന്ന യാത്രക്കാരിയെയാണ് കസ്റ്റഡിയിലെടുത്തത്.

ഇവർ ഇരുന്നിരുന്ന സീറ്റിന് അടിയിൽ നിന്നുമാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്. ഇവരെ ആർ.പി.എഫും പൊലീസും സ്പെഷൽ ബ്രാഞ്ചും ചോദ്യം ചെയ്തു. ചെന്നൈ കട്പാടിയിൽ നിന്ന് തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. സ്‌ഫോടകവസ്തുക്കൾ തലശ്ശേരിയിൽ കിണറ് നിർമ്മാണ ജോലിക്ക് കൊണ്ടുവന്നതാണെന്ന് ഇവർ മൊഴി നൽകി. ഇത് പൂർണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല.

ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസിൽ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത യാത്രക്കാരി ചെന്നൈയിൽ നിന്നും തലശേരിക്ക് പോവുകയായിരുന്നു. ഇവർ ഇരുന്ന സീറ്റിന് താഴെ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. യാത്രക്കാരി ചെന്നൈ സ്വദേശിയാണെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും ആർപിഎഫ് അറിയിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സ്‌ഫോടക വസ്തുകൾ പിടികൂടിയത്.