തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് കെപിസിസി സെക്രട്ടറി രമണി പി. നായർ രാജിവെച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടായിരുന്നു രമണി. വാമനപുരത്ത് സ്ഥാനാർത്ഥിയായി നേരത്തെ രമണിയെ പരിഗണിച്ചിരുന്നു. സ്ഥാനാർത്ഥി പട്ടികയിൽ അർഹിച്ചവർക്ക് പ്രാതിനിധ്യം ലഭിച്ചില്ലെന്ന് രമണി പറഞ്ഞു.

നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്‌ക്കെതിരായ വിയോജിപ്പുകൾ അറിയിച്ചു കൊണ്ട് മഹിളാ കോൺഗ്രസ് അധ്യക്ഷസ്ഥാനം ലതികാ സുഭാഷ് രാജിവെച്ചിരുന്നു.

മഹിളാ കോൺഗ്രസ് മൊത്തം സ്ഥാനാർത്ഥികളിൽ 20 ശതമാനം സ്ത്രീകൾക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.

കെപിസിസി അധ്യക്ഷൻ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടിക കേൾക്കുകയായിരുന്നു. ഒരു വനിത എന്ന നിലയിൽ ഏറെ ദുഃഖമുണ്ട്. ഇത്തവണ മഹിളാ കോൺഗ്രസ് 20 ശതമാനം സീറ്റ് വനിതകൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 20 ശതമാനം ലഭിച്ചില്ലെങ്കിലും ഒരു ജില്ലയിൽ നിന്ന് ഒരാൾ എന്ന നിലയിൽ 14 പേർ എങ്കിലും നിർത്താമായിരുന്നുവെന്ന് ലതിക പറഞ്ഞു.