മലപ്പുറം: കർക്കടക മാസം സിപിഐയ്ക്കും ഇനി പ്രധാനമാണ്. അവരും രാമായണ പാരായണത്തിലാണ്. ഇതിനൊപ്പം രാമന്റെ കഥ പറയുന്ന രാമായണത്തിൽ പ്രഭാഷണ പരമ്പരയും. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ഈ ആദ്ധ്യാത്മിക ഇടപെടൽ നടത്തുന്നത്. കർക്കിടകത്തിലെ കഷ്ടകാലത്തെ അകറ്റാനാണ് ഈ മാസത്തെ വിശ്വാസികൾ രാമായണമാസമായി ആചരിക്കുന്നത്.

നേരത്തെ ശ്രീകൃഷ്ണ ജയന്തിയും മറ്റും കണ്ണൂരിൽ സിപിഎം നേതൃത്വത്തിൽ ആഘോഷിച്ചിരുന്നു. റാലിയും മറ്റുമായിട്ടായിരുന്നു ഇടപെടൽ. അതിന് സമാനമാണ് രാമായണ മാസ കാലത്തെ സിപിഐ ഇടപെടൽ. ശ്രീകൃഷ്ണ ജയന്തിക്കുള്ള ബദൽ ശോഭായാത്രക്കുപിന്നാലെ രാമായണമാസാചരണത്തിനും സിപിഎം നേതൃത്വം നൽകിയിരുന്നു. സംസ്‌കൃതസംഘം എന്ന സംഘടനയുടെ ബാനറിലാണ് 2018ൽ ഈ ഇടപെടൽ നടത്തിയത്.

ക്ഷേത്രങ്ങളും ആചാരങ്ങളും സ്വന്തമാക്കാനുള്ള ആർ.എസ്.എസ് ശ്രമത്തെ പ്രതിരോധിക്കാനാണ് നീക്കമെന്നാണ് സിപിഎം വിശദീകരിച്ചിരുന്നു. എന്നാല്ഡ കോവിഡിനിടെ സിപിഎം ഈ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോയി. ഇതിനിടെയാണ് സിപിഐ രാമായണമാസത്തിലെ പ്രഭാഷണ പരമ്പരയുമായി എത്തുന്നത്.

രാമായണത്തിന്റെ വിവിധവശങ്ങളെക്കുറിച്ച് പറയാനെത്തുന്നതു പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവരാണ്. സിപിഐക്കാർക്കും രാമായണം അറിയാമെന്ന് തെളിയിക്കാലും ഇതിലൂടെ വിശ്വാസികളെ കൂടെ കൂട്ടുകയുമാണ് ലക്ഷ്യം. 25ന് ആരംഭിച്ച പരമ്പര നാളെ അവസാനിക്കും. പരിപാടിക്കു മികച്ച പ്രതികരണമാണു ജനങ്ങളിൽ നിന്നു ലഭിക്കുന്നതെന്നു ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് പറഞ്ഞു.

രാമായണവും ഇന്ത്യൻ പൈതൃകവും എന്ന പേരിലാണു പ്രഭാഷണങ്ങൾ. രാമായണത്തെ ചിലർ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ ബഹുസ്വരതയെക്കുറിച്ച് സമൂഹത്തോടു പറയുകയാണു ലക്ഷ്യമെന്നു കൃഷ്ണദാസ് പറയുന്നു. ആർ എസ് എസ് അജണ്ട പൊളിക്കുകയാണ് ലക്ഷ്യം.

മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ, ആലങ്കോട് ലീലാകൃഷ്ണൻ, എം.എം.സചീന്ദ്രൻ, എം.കേശവൻ നായർ, എ.പി.അഹമ്മദ് എന്നിവരുടെ പ്രഭാഷണങ്ങൾ കഴിഞ്ഞു. എഴുത്തിന്റെ രാമായണം എന്ന വിഷയത്തിൽ കെ.പി.രാമനുണ്ണി ഇന്നും ചില രാമായണ ചിന്തകൾ എന്ന വിഷയത്തിൽ പാർട്ടി ജില്ലാ അസി.സെക്രട്ടറി അജിതുകൊളാടി നാളെയും പ്രഭാഷണം നടത്തും.

വൈകിട്ട് 7ന് സിപിഐ ജില്ലാ കമ്മിറ്റിയുടെ ഫേസ്‌ബുക് പേജിൽ ലൈവായി കേൾക്കാം. നിരവധി പേർ ഇ ത് ആസ്വദിക്കാൻ എത്തുന്നുണ്ട്. ഫെയ്‌സ് ബുക്കിലൂടെ ആയതിനാൽ മലപ്പുറത്തെ പരിപാടി എല്ലാ മലയാളികളിലും എത്തുന്നുമുണ്ട്.