കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ അപകട മരണത്തിൽ ദുരൂഹതയേറുന്നു. അപകട സമയത്ത് റമീസ് ഉപയോഗിച്ചിരുന്നത് അർജുൻ ആയങ്കിയുടെ പേരിലുള്ള ബൈക്കായിരുന്നു എന്നാണ് പുറത്ത് വരുന്ന സൂചനകൾ.

റമീസ് സഞ്ചരിച്ച ബൈക്കിൽ ഇടിച്ച കാറിലുണ്ടായിരുന്നത് അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളായിരുന്നു എന്നും സൂചനയുണ്ട്. കാറിലുണ്ടായിരുന്നവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് പറയാൻ പൊലീസ് തയ്യാറായിട്ടില്ല. എങ്കിലും റമീസിന്റെ മരണത്തിന് കാരണമായിട്ടുള്ള അപകടം സ്വാഭാവിക അപകടമല്ലെന്ന നിഗമനത്തിലാണ് വളപ്പട്ടണം പൊലീസ് ഉള്ളത്.

കസ്റ്റംസ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിന് തൊട്ട് പിറകെയാണ് റമീസ് സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ച് അപകടം ഉണ്ടാകുന്നതെന്നാണ് പുതിയ വിവരം. കരിപ്പൂർ സ്വർണ്ണക്കടത്തിൽ ചോദ്യം ചെയ്യലിനായി വ്യാഴാഴ്‌ച്ച ഹാജരാകാനായിരുന്നു അഴീക്കോട് മൂന്ന് നിരത്ത് സ്വദേശി റമീസിന് കസ്റ്റംസ് നോട്ടീസ് നൽകിയത്.

എന്നാൽ ചില അസൗകര്യങ്ങൾ കാരണം ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നും അറിയിച്ചിരുന്നു. ഇതിന് പിറകെ വ്യാഴാഴ്‌ച്ച ഉച്ചയോടെയാണ് കപ്പക്കടവിനടുത്ത് റമീസ് സഞ്ചരിച്ച് ബൈക്കിൽ കാർ ഇടിച്ച് അപകടമുണ്ടാകുന്നത്.

27-ാം തിയ്യതി ചോദ്യം ചെയ്യലിന് ഹാജരാകാൻ റമീസിന് കസ്റ്റംസ് നോട്ടിസ് നൽകിയിട്ടുണ്ട്. നോട്ടീസ് ലഭിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് റമീസിന്റെ മരണം സംഭവിച്ചിരിക്കുന്നത് എന്നതും സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും റമീസ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

അതിനെ തുടർന്നാണ് റമീസിനും അർജുൻ ആയങ്കിയുടെ മറ്റൊരു സുഹൃത്ത് പ്രണവിനും 27ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് ലഭിച്ചതിന് പിന്നീലെ റമീസ് അപകടത്തിൽ മരിച്ചതോടെ നോട്ടീസ് ലഭിച്ച മറ്റൊരു സുഹൃത്തായ പ്രണവിനെ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. റമീസിന്റെ വീട്ടിൽ കസ്റ്റംസ് നേരത്തെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.

അർജുൻ ആയങ്കിയുടെ ഉറ്റ സുഹൃത്തുക്കളാണ് റമീസും പ്രണവും. ഇരുവരെയും ചോദ്യം ചെയ്താൽ അർജുൻ ആയങ്കിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് അന്വേഷണ ഏജൻസികൾ ഉള്ളത്. ഇതിനിടയിലാണ് റമീസ് അപ്രതീക്ഷിതമായി മരണപ്പെട്ടത്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ റസീസ് വെള്ളിയാഴ്‌ച്ച പുലർച്ചെയാണ് ആശുപത്രിയിൽ മരിച്ചത്. കള്ളക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിറകെ നടന്ന അപകടത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുകയാണ് കസ്റ്റംസ്.

കരിപ്പൂർ വിമാനത്താവളത്തിൽ അർജുൻ ആയങ്കി സ്വർണം തട്ടിയെടുക്കാനെത്തിയപ്പോൾ കാറിൽ അർജുനോപ്പം റമീസും ഉണ്ടായിരുന്നു. അർജുൻ നടത്തിയ കള്ളക്കടത്ത് ഇടപാടുകളെക്കുറിച്ച് നിർണ്ണായക വിവരം നൽകേണ്ട വ്യക്തിയാണ് അപകടത്തിൽ മരിച്ചതെന്നാണ് കസ്റ്റംസ് സുചിപ്പിക്കുന്നത്.

കസ്റ്റംസ് സംശയിക്കുന്ന ദുരൂഹത അപകടത്തിലുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് വളപട്ടണം എസ്‌ഐ അറിയിച്ചു. റമീസ് അമിത വേഗതയിലെത്തി കാറിൽ ഇടിച്ചെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക മൊഴി. കാർ തളാപ്പ് സ്വദേശി അശ്വനിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇയാളെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്. കണ്ണുരിൽ നിന്നു് കപ്പകടവിലെ ബന്ധുവീട്ടിൽ പോവുകയാണെന്നാണ് ഇയാൾ പൊലിസിന് നൽകിയ മൊഴി.