കണ്ണുർ: കരിപ്പൂർസ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് അഴീക്കോട് മൂന്നു നിരത്തു സ്വദേശി റമീസ് വാഹനാപകടത്തിൽ മരിച്ചതിൽ ദുരുഹത. വ്യാഴാഴ്‌ച്ച അർധരാത്രി അഴീക്കോട് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണമടയുകയായിരുന്നു.

മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടമെന്ന് പൊലിസ് പറഞ്ഞു. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ അർധരാത്രിയാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ റമീസിന്റെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

അപകടത്തിൽ പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റമീസിന്റെ വാരിയെല്ലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. വെള്ളിയാഴ്‌ച്ച പുലർച്ചയോടെ കൂടിയാണ് മരണം സംഭവിച്ചത്.

അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്തായിരുന്നു റമീസ്. സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയ്‌ക്കൊപ്പം തന്നെ റമീസിനും ബന്ധമുണ്ട് എന്ന സംശയത്തെതുടർന്ന് ഇദ്ദേഹത്തിന്റെ വീട്ടിൽ കസ്റ്റംസ് റൈയ്ഡ് നടത്തിയിരുന്നു.

എന്നാൽ റെയ്ഡിൽ പ്രത്യേകിച്ചൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി റിമാൻഡിലാണുള്ളത്. വളപട്ടണം പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.