തിരുവനന്തപുരം: എആർ നഗർ ബാങ്ക് കേസിൽ ഇഡി അന്വേഷണം വേണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഎമ്മിന്റെ നീക്കമാണ് കെ ടി ജലീലിന്റെ നടപടികൾക്ക് പിന്നിലുള്ളത്. യുഡിഎഫിനെയും മുസ്ലിം ലീഗിനേയും ദുർബലപ്പെടുത്താനുള്ള ശ്രമമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇഡി അന്വേഷണക്കാര്യത്തിലെ സിപിഎമ്മിനുള്ളിലെ വിരുദ്ധ നിലപാടുകൾ കള്ളക്കളിയാണ്. സഹകരണ മേഖലയിലെ അപാകത പരിഹരിക്കാൻ സഹകരണ വകുപ്പുണ്ട്. ഇക്കാര്യത്തിൽ ഇഡിക്ക് എന്ത് ചെയ്യാനാകുമെന്നറിയില്ല. സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുമ്പോഴാണ് അതിനെ സഹായിക്കുന്ന നിലപാട് ജലീൽ എടുക്കുന്നത്. കോൺഗ്രസ് മാർഗരേഖ കാലോചിത നടപടിയാണ്. പാർട്ടിക്കത് ഗുണം ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.