തിരുവനന്തപുരം: പുതിയ ഡിസിസി ഭാരവാഹിപ്പട്ടികയുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന ആർസി ബ്രിഗേഡിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണ് കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ വാട്‌സ് ആപ്പ് സന്ദേശങ്ങൾ പ്രചരിച്ചത്. വാട്‌സ് ആപ്പ് സന്ദേശങ്ങൾ വിവാദമായ സന്ദർഭത്തിലാണ് പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്.

'ആർ.സി ബ്രിഗേഡ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഓഫിസാണ് വിശദീകരണം നൽകിയത്. ചെന്നിത്തലയുടെ അറിവോടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പും പ്രവർത്തിക്കുന്നില്ല. വിവാദങ്ങൾക്ക് പിന്നിൽ ബോധപൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ചെന്നിത്തലയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഡി.സി.സി പ്രസിഡന്റുമാരെ നിയമിക്കുന്നതിൽ എ, ഐ ഗ്രൂപ്പുകളെ അവഗണിക്കുകയാണെന്നാണ് ഇവരുടെ ആർസി വാട്സ്ആപ്പ് ഗ്രൂപ്പിലെ ചർച്ചയിൽ പറയുന്നത്. 'ഡിസിസി പ്രസിഡന്റാകാൻ നിന്ന നേതാക്കളുടെ ഫാൻസിനെ ഇളക്കിവിടണം', 'ഉമ്മൻ ചാണ്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേർത്ത് ആക്രമണം നടത്തണം', 'രമേശ് ജിയെ പുതിയ ഗ്രൂപ്പുകാർ മനഃപൂർവ്വം ആക്രമിക്കുന്നതായി വരുത്തണം', 'ഗ്രൂപ്പ് കളിക്കുന്നത് ആർസിയും ഒസിയും അല്ലായെന്നും തെളിയിക്കണം' എന്നെല്ലാമാണ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ചർച്ച.

കെ സി വേണുഗോപാലിനും വിഡി സതീശനും എതിരെയാണ് പരസ്യപ്രസ്താവനുമായി രംഗത്തെത്തിയിരിക്കുന്നത്.എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ പ്രചാരണം കടുപ്പിക്കണമെന്നും സന്ദേശത്തിൽ പറയുന്നു.

'ഡിസിസി പ്രസിഡന്റ് ആകാൻ നിന്ന നേതാക്കളുടെ ഫാൻസുകാരെ ഇളക്കിവിടണമെന്നും' വാട്‌സ് ആപ്പ് ചാറ്റിൽ ആഹ്വാനം നൽകുന്നു. 'പറ്റുമെങ്കിൽ ഉമ്മൻ ചാണ്ടി സാറിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരുമായി ഒന്നു കമ്യൂണിക്കേറ്റ് ചെയ്തിട്ട് ജോയിന്റ് അറ്റാക്ക് തിരിച്ചു നൽകണമെന്നും' എന്നുമാണ് ചാറ്റിൽ പറയുന്നത്.

ഡിസിസി പ്രസിഡന്റ് സാധ്യതാപട്ടികയെച്ചൊല്ലി കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പോസ്റ്റർ പ്രതിഷേധം അരങ്ങേറിയിരുന്നു. കോട്ടയത്ത് ഉമ്മൻ ചാണ്ടിക്കെതിരെയും, കൊല്ലത്തുകൊടിക്കുന്നിൽ സുരേഷിനും തിരുവനന്തപുരത്ത് ശശി തരൂർ എംപിക്കെതിരെയുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കെ സി വേണുഗോപാലിനും വി ഡി സതീശനുമെതിരെ സന്ദേശങ്ങൾ പ്രചരിക്കുന്നത്.

പ്രബല ഗ്രൂപ്പുകളെ പിണക്കിക്കൊണ്ട് ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചാൽ നേതൃത്വവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഗ്രൂപ്പുകളിലെ നേതാക്കൾക്കിടയിലെ ധാരണ. ഡൽഹി ചർച്ചകൾക്ക് നേതൃത്വം നൽകിയത് വി ഡി സതീശനാണെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചത് കെ സി വേണുഗോപാൽ ആണെന്നും ഗ്രൂപ്പുകൾ കണക്കുകൂട്ടുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സതീശനും വേണുഗോപാലിനും എതിരെ പ്രചാരണം കടുപ്പിക്കാൻ ഗ്രൂപ്പുകൾ തീരുമാനിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക ഹൈക്കമാൻഡ് പുറത്തുവിടുമെന്നാണ് സൂചന. ഹൈക്കമാൻഡുമായി അന്തിമവട്ട ചർച്ചകൾക്കായി വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഡൽഹിയിലേക്ക് പോയിട്ടുണ്ട്.