കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് മുന്നണിയിൽ സീറ്റു വിഭജനത്തിൽ പ്രശ്‌നങ്ങൾ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കണം എന്നത് നിർദ്ദേശം മാത്രമാണെന്നും അക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടന്നിട്ടില്ല, ഹൈക്കാമാന്റിന്റേതാണ് അന്തിമ തീരുമാനമെന്നുന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആരംഭിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്കായി കാസർകോട് എത്തിയതായിരുന്നു രമേശ് ചെന്നിത്തല.

കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണം എന്ന കാര്യം പാർട്ടി ഹൈക്കമാൻഡ് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. നേമത്ത് ഇത്തവണ മികച്ച സ്ഥാനാർത്ഥിയെയായിരിക്കും യുഡിഎഫ് നിർത്തുക. ആരായിരിക്കും എന്ന കാര്യം പിന്നീട് തീരുമാനിക്കും. കൂടുതൽ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. എല്ലാ വിഷയങ്ങളും യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

ചെന്നിത്തലയുടെ വാക്കുകൾ ഇങ്ങനെ: താൻ എല്ലാ യാത്ര തുടങ്ങുമ്പോഴും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പോകാറുണ്ട്. ഇത് തന്റെ ഏഴാമത്തെ യാത്രയാണ്. കെഎസ്‌യു പ്രസിഡണ്ട് ആയിരിക്കുമ്പോഴാണ് ആദ്യത്തെ യാത്ര. രണ്ടാമത്തേത് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആയിരിക്കുമ്പോൾ. പിന്നീട് കെപിസിസി പ്രസിഡണ്ട് ആയപ്പോൾ മൂന്ന് യാത്ര. ഇത് പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോഴുള്ള രണ്ടാമത്തെ യാത്ര.

കേരളത്തിലെ ജനങ്ങളെ സമ്മതിച്ചിടത്തോളം പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ്. അഞ്ച് വർഷത്തെ ഇടത് മുന്നണിയുടെ ദുർഭരണം അവസാനിപ്പിക്കാൻ സമയമായി എന്ന അറിയിപ്പാണ് ഐശ്വര്യ കേരള യാത്രയിലൂടെ പറയാൻ ശ്രമിക്കുന്നത്. ഐശ്വര്യമുള്ള കേരളമാണ് ലക്ഷ്യം. ദുരന്തങ്ങളും വെടിവെപ്പുമില്ലാത്ത രാഷ്ട്രീയ കൊലപാതകങ്ങളില്ലാത്ത, ചെറുപ്പക്കാരായ തൊഴിൽ രഹിതരുടെ പിഎസ്‌സി റാങ്കിങ് നോക്കുകുത്തിയാക്കി ലക്ഷകണക്കിനാളുകളെ പിൻവാതിലിലൂടെ നിയമിക്കുന്ന കാലമില്ലാത്ത, ഏകാതിപത്യത്തിലൂടെ എല്ലാവരേയും അടിച്ചമർത്തുന്ന ഒരുകാലമില്ലാത്ത ഐശ്വര്യപൂർണമായ സുധാര്യമായ സർക്കാർ ഉണ്ടാവണം. അതിന് വേണ്ടിയാണ് ജനങ്ങളെ സമീപിക്കുന്നത്.

ഒരുകാലത്തും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചെയ്യാത്ത മുഖ്യമന്തി തന്നെ നേരിട്ട് വർഗീയത പറയുക. ക്രിസ്ത്യാനികളേയും മുസ്ലിംങ്ങളേയും തമ്മിലടിപ്പിച്ച് ക്രിസ്ത്യൻ വോട്ടുകൾ കിട്ടുമോയെന്ന് നോക്കുക, ഇതൊക്കെ സമൂഹത്തിന് ഏൽപ്പിക്കുന്ന മാരക പരിക്കാണ്. ഇവിടെ എല്ലാവരും ഒരുമിച്ച് ജീവിക്കുന്ന സമൂഹമാണ്. എന്നാൽ ഇവിടെ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് മുസ്ലിം സഹോദരന്മാരെ ഒറ്റപ്പെടുത്താനുള്ള നേരിട്ടുള്ള നീക്കങ്ങൾ നടക്കുക. 67 ൽ നമ്പൂതിരിപ്പാട് സർക്കാരിൽ ലീഗിന്റെ നന്ത്രിയുണ്ടായിട്ടില്ലേ.

ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കണമെന്നത് നിർദ്ദേശം മാത്രമാണ്. എവിടെ ആര് മത്സരിക്കണം എന്ന് തീരുമാനിച്ചിട്ടില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാർ ഉണ്ടായിരിക്കും. പുതുമുഖങ്ങൾ ഉണ്ടാവും. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകും. സ്ഥാനാർത്ഥി തീരുമാനം ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടത്. വിജയസാധ്യതയാണ് മുഖ്യം. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം പകുതി പൂർത്തിയാക്കി. അവാർഡ് പോലും കൈകൊണ്ട് കൊടുക്കാത്ത മുഖ്യമന്ത്രിയാണ് ഇവിടുത്തേത്.