തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യംചെയ്യേണ്ട സ്ഥിതിയെത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്കിൽ അന്വേഷണം അനിവാര്യമാണ്. ചോദ്യംചെയ്യലിനെ സിപിഎമ്മും മുഖ്യമന്ത്രിയും ഭയക്കുകയാണെന്ന് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കള്ളക്കേസുകൊണ്ട് പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ കഴിയില്ല. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെതിരെ ഗൂഢാലോചന നടത്തുന്നു. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നു. നാലരവർഷം ഇല്ലാതിരുന്ന കേസുകളാണ് ഇപ്പോൾ പൊന്തിവരുന്നത്. കള്ളക്കേസെടുത്ത് വായടപ്പിക്കാമെന്ന് കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കെഎസ്എഫ്ഇയിലെ അഴിമതിയിൽ ധനമന്ത്രി തോമസ് ഐസക് രോഷം കൊള്ളുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. ഒരു സത്യവും പുറത്തുവരരുത് എന്ന നിലപാടാണ് ധനമന്ത്രിയുടേത്. കെഎസ്എഫ്ഇയിലെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നും ചെന്നിത്തല പറഞ്ഞു.

ചെമ്പൂച്ചിറ സ്‌കൂൾ കെട്ടിട നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.