തിരുവല്ല: നീതി തേടിയുള്ള യുവാക്കളുടെ സമരത്തെ കള്ളക്കണക്കുകൾ കൊണ്ട് നേരിടുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ചെയ്യുന്നവരോട് ചർച്ച നടത്താത്ത മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു. പി എസ് സി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തെ തകർക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

സത്യം വിളിച്ചുപറയുന്ന കണക്കുകൾ എന്നദ്ദേഹം പറഞ്ഞത്, എന്നാൽ വാസ്തവത്തിൽ അസത്യം വിളിച്ചുപറയുന്ന കണക്കുകളാണ് കേരളത്തിന്റെ മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഈ സർക്കാരിന്റെ കാലത്ത് പൊലീസിൽ 13,825 നിയമനങ്ങൾ നടത്തിയപ്പോൾ കഴിഞ്ഞ സർക്കാർ 4791 നിയമനങ്ങൾ മാത്രമേ നടത്തിയുള്ളൂവെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. മൂന്നിരട്ടി നിയമനം നടത്തിയെന്നായിരുന്നു പ്രചരണം. മുഖ്യമന്ത്രിക്ക് ഈ കണക്കുകൾ എവിടെ നിന്ന് കിട്ടിയെന്നറിയില്ല. സത്യത്തിൽ 2011-2014 യുഡിഎഫ് സർക്കാരിന്റെ കാലത്ത് 10,185 നിയമനങ്ങൾ നടത്തിയിട്ടുണ്ട്. അന്ന് ഞാനായിരുന്നു ആഭ്യന്തരമന്ത്രി. ഏറ്റവും കൂടുതൽ നിയമനം നടന്ന വകുപ്പായിരുന്നു പൊലീസ് വകുപ്പ്. ഈ സർക്കാരിന്റെ കാലത്ത് 1,57,909 നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ 1,58,680 നിയമനങ്ങളാണ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിയത്, ഇത് ഈ സർക്കാരിന്റെ കണക്കുകളേക്കാൾ കൂടുതലാണ്. ഈ കണക്കുകൾ മറച്ചുവച്ചാണ് മുഖ്യന്ത്രിയുടെ വിശദീകരണമെന്നും ചെന്നിത്തല വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയിൽ പോലും കള്ളക്കണക്കുകളുണ്ട്. പിൻവാതിൽ നിയമനത്തിന് കൺസൾട്ടൻസി നൽകിയ സർക്കാരാണിത്. പിൻവാതിൽ നിയമനങ്ങൾ മാത്രം നടത്തുന്ന സർക്കാരായി ഇത് മാറി. എല്ലാ മാനദണ്ഡങ്ങളും യോഗ്യതകളും നോക്കിയാണ് പിൻവാതിൽ നിയമനം നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എസ്എസ്എൽസി പോലും പാസാവാത്ത സ്വപ്‌ന സുരേഷിനെ ഒന്നേ മുക്കാൽ ലക്ഷം ശമ്പളത്തിൽ നിയമിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശുപാർശ പ്രകാരമാണ്. അത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്?

മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരേയും വേദനിപ്പിക്കുന്ന സംഭവങ്ങളാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്നത്. ഈ കാഴ്ചകളൊന്നും മുഖ്യമന്ത്രിയേയോ സർക്കാരിനേയോ അലോസരപ്പെടുത്തുന്നില്ല. അതാണ് ഏറ്റവും ദുഃഖകരം. അർഹതപ്പെട്ട ആളുകൾക്ക് ജോലി കൊടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സമരം ചെയ്യുന്ന ജനതയോട് ചർച്ച നടത്തില്ലെന്നത് ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമെന്നാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത്.