ആലപ്പുഴ: പി എസ് സി റാങ്ക് ഹോൾഡേഴ്സ് മുട്ടിലിഴഞ്ഞ് യാചിച്ചിട്ടും മുഖ്യമന്ത്രിയുടെ മനസ്സലിയാത്തത് ധാർഷ്ട്യം മൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിൻവാതിൽ നിയമനങ്ങളിൽ പൂർണമായും രാഷ്ട്രീയ മാനദണ്ഡം മാത്രമാണ് പരിഗണിക്കുന്നതെന്നും സംവരണ തത്വങ്ങൾ പോലും കാറ്റിൽ പറത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎസ്‍സി റാങ്ക് ഹോൾഡ്‌സ്ഴ്‌സിന്റെ സമരം ഒത്തുതീർപ്പാക്കാൻ എന്തുകൊണ്ടാണ് മുഖ്യമന്ത്രി ശ്രമിക്കാത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ദുർവാശി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താൽക്കാലിക നിയമനങ്ങൾ,കൺസൾട്ടൻസി നിയമനങ്ങൾ ഉൾപ്പെടെയുള്ളവ നിർത്തിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തുന്ന സാഹചര്യത്തിൽ പിൻവാതിൽ നിയമനങ്ങൾ എല്ലാം പുനഃപരിശോധിക്കും. സർക്കാർ ദുർവാശി ഉപേക്ഷിക്കണം. മുഖ്യമന്ത്രി വളരെ ധാർഷ്ട്യത്തോടെയാണ് ഇനിയും ഞങ്ങളുടെ ആളുകളെ സ്ഥിരപ്പെടുത്തുമെന്ന് മട്ടിൽ മുന്നോട്ടു പോകുന്നത്. ഇന്നലത്തെ ക്യാബിനറ്റിലും നൂറുകണക്കിന് ആളുകളെ സ്ഥിരപ്പെടുത്തുകയുണ്ടായെന്നും ചെന്നിത്തല വിമർശിച്ചു.

കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ ഹൈക്കോടതി തടഞ്ഞത് സർക്കാരിനേറ്റ പ്രഹരമാണ്. മറ്റ് നിയമനങ്ങളും സ്റ്റേ ചെയ്യപ്പെടണംമെന്നും അദ്ദേഹം പറഞ്ഞു. കമൽ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിയമനം. 6 മാസത്തിനുള്ളിൽ 1659 പേരെ കമൽ മാനദണ്ഡത്തിൽ നിയമിച്ചുവെന്ന് ആരോപിച്ച ചെന്നിത്തല, യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കേരള ബാങ്ക് പിരിച്ചു വിടുമെന്നും പറഞ്ഞു.കോവിഡ് പ്രതിരോധം സമ്പൂർണ്ണമായി പരാജയപ്പെട്ടു. ആലപ്പുഴ ജില്ലയിൽ നാല് മന്ത്രിമാരുണ്ടായിട്ടും ഒരു രൂപ പോലും കുട്ടനാട് പാക്കേജിനായി ചിലവഴിച്ചില്ല. കയർ വ്യവസായത്തെ തോമസ് ഐസക് മ്യൂസിയത്തിലാക്കിയെന്നും ചെന്നിത്തല വിമർശിച്ചു.

ടൂൾ കിറ്റ് കേസിൽ പരിസ്ഥിതി പ്രവർത്തകരെ അറസ്റ്റ് ചെയ്തത് ഗൗരവകരമായ വിഷയമാണ്. യുവാക്കളെയും പരിസ്‌ഥിതി പ്രവർത്തകരെയും തുറങ്കിലടക്കുന്നു. ഇത് ജനാധിപത്യതത്തിലേക്കുള്ള കടന്നു കയറ്റമാണ്. അറസ്റ്റ് നടപടികളിൽ നിന്നും കേന്ദ്രം പിന്മാറണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാണി സി കാപ്പന്റെ മുന്നണി പ്രവേശനം യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.