തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നാം ഘട്ടത്തിൽ ദൃശ്യമായതു പോലുള്ള യു.ഡി.എഫ്. തരംഗം നാളെ നടക്കുന്ന രണ്ടാം ഘട്ടത്തിലും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കടത്തിലും അഴിമതിയിലും തട്ടിപ്പിലും മുങ്ങിക്കുളിച്ച സർക്കാരിനെതിരായ ജനവികാരം സംസ്ഥാനത്തുട നീളം ശക്തമാണ്. തിരഞ്ഞെടുപ്പ് രംഗത്ത് ഈ ജനവികാരം പ്രകടമായി ദൃശ്യമാണ്. സംസ്ഥാനത്തെ ജനങ്ങൾക്ക് തന്നെ അപമാനമായി മാറിയിരിക്കുന്നു ഈ സർക്കാർ. സ്വർണ്ണക്കടത്തും അഴിമതികളും സംബന്ധിച്ച് ഓരോ ദിവസവും പുറത്തു വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലൊരിക്കലും ഇത്രയും ഹീനമായ ഒരു സർക്കാർ കേരളത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന്റെ കാര്യത്തിൽ സംസ്ഥാനം ഇടതു ഭരണത്തിൽ ബഹുകാതം പിന്നോട്ടടിക്കപ്പെട്ടു. എടുത്തു പറയത്തക്ക ഒരു പദ്ധതി പോലും ഈ സർക്കാർ ആവിഷ്‌ക്കരിച്ച് പൂർത്തിയാക്കിയിട്ടില്ല. വികസനത്തിന്റെ കാര്യത്തിൽ പൂർണ്ണമായും പരാജയപ്പെട്ട സർക്കാരാണിത്. എന്നിട്ടും വികസനത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുമോ എന്ന് നോക്കാനായി വൻപ്രചാരണ കോലാഹലമാണ് സർക്കാർ നടത്തുന്നത്. ക്ഷേമ പെൻഷനുകളിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ വരുത്തിയ വർദ്ധനവെല്ലാം മറച്ചു വയ്ക്കാനുള്ള സർക്കാരിന്റെ ശ്രമം ഇതിനകം പൊളിഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കുകയാണ് ഈ സർക്കാർ ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് മുൻപൊരിക്കലുമുണ്ടാകാത്ത തരത്തിലാണ് വെട്ടിക്കുറച്ചത്. ഇത് കാരണം തദ്ദേശ സ്ഥാപനങ്ങൾക്ക് വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയാതെ വന്നു. ഇതിനെല്ലാമെതിരായ ജനവികാരം രണ്ടാംഘട്ട പോളിങ്ങിലും ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.