കണ്ണൂർ: സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ ആരോപണങ്ങൾ ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെസ്റ്റിവൽ ഓൺ ഡെമോക്രസി എന്ന പരിപാടി ജനാധിപത്യത്തിന്റെ കൊള്ളയാണ്. പ്രളയത്തിൽ ജനം കഷ്ടപ്പെടുമ്പോൾ പണം ധൂർത്തടിക്കുകയായിരുന്നു. അതിന് അനുവദിക്കില്ലെന്നും സ്പീക്കറുടെ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങൾക്ക് മറുപടി പറയവേ ചെന്നിത്തല പറഞ്ഞു. ജനാധിപത്യത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് കൊള്ളയാണ് ഇവിടെ നടക്കുന്നത്. ലോക കേരള സഭയിലെ അംഗങ്ങൾക്ക് ഇരിക്കാൻ അവരുടെ അന്തസിന് ചേർന്ന കസേര വേണമെന്നാണ് സ്പീക്കർ പറയുന്നത്. പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പാർട്ടിയുടെ നേതാവ് തന്നെയാണോ ഇത് പറയുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.