തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് ഇതുവരെ ആരും വായിച്ചിട്ടില്ലെന്നും ധനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചത് തെറ്റായിപ്പോയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളാണ് സർക്കാരിനെ അട്ടിമറിക്കാൻ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ജനങ്ങൾ സർക്കാരിനെ അട്ടിമറിക്കും. ചെന്നിത്തല പറഞ്ഞു.

സി.എ.ജിയെ മുഖ്യമന്ത്രി വിമർശിച്ചത് കഥയറിയാതെ ആട്ടം കാണുന്നത് പോലെയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സി.എ.ജി റിപ്പോർട്ടിന്റെ കോപ്പി ആർക്കെങ്കിലും കിട്ടിയോ? ആരും കാണാത്ത സി.എ.ജി റിപ്പോർട്ടിനെ, ധനമന്ത്രി മോഷ്ടിച്ച് പറയുന്ന റിപ്പോർട്ടിനെ കുറിച്ച് മുഖ്യമന്ത്രി അഭിപ്രായം പറയുന്നത് മോശമാണ്. ഭരണഘടനാ സ്ഥാപനമാണ് സി.എ.ജി അതിനെ വെല്ലുവിളിക്കുന്നത് ഭരണഘടനയെ വെല്ലുവിളിക്കുന്നതുപോലെയാണ്. വരവ് ചെലവ് കണക്ക് സി.എ.ജി ഓഡിറ്റ് ചെയ്യുമ്പോൾ സർക്കാരിന്റെ കൊള്ളത്തരങ്ങൾ പുറത്തുവരുന്നു.

സർക്കാരിനെ അട്ടിമറിക്കാനാണെന്ന് മുഖ്യമന്ത്രി പറയുന്നു. കഷ്ടിച്ച് ആറു മാസമുള്ള സർക്കാരിനെ ആര് അട്ടിമറിക്കാനാണ്. അട്ടിമറിച്ചിട്ട് എന്ത് കിട്ടാനാണ്. വരുന്ന തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ ഈ സർക്കാരിനെ അട്ടിമറിക്കും

തന്റെ മണ്ഡലമായ ഹരിപ്പാടും വികസനമെത്തിച്ചുവെന്ന് മുഖ്യമന്ത്രി പറയുന്നു. ഇത് മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന പൈസ അല്ലല്ലോ? നാട്ടിലെ ജനങ്ങളുടെ നികുതിപ്പണമാണ്. ആകെ ഒരു കടൽപ്പാലവും സ്‌കൂൾ കെട്ടിടവും പണിയാനാണ് ഫണ്ട് അനുവദിച്ചത്. 140 മണ്ഡലങ്ങളിലും വികസനം കൊണ്ടുവരണം. അത് ആരുടെയും വീട്ടിലെ പണമെടുത്തല്ലെന്നും ചെന്നിത്തല വിമർശിച്ചു.