തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ ഫലമായി വിവിധപ്രശ്നങ്ങൾ നേരിടുന്ന വിദേശമലയാളികൾക്ക് ആശ്വാസം പകരുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകി.

വിദേശരാജ്യങ്ങളിലേക്ക് തിരിച്ചുപോകാനാകാതെ കേരളത്തിൽ കുടുങ്ങിപ്പോയ പ്രവാസിമലയാളികളുൾപ്പെടെയുള്ളവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളു
മായി ബന്ധപ്പെട്ട് ദിവസവും നിരവധി പരാതികളും ഫോൺ സന്ദേശങ്ങളും തനിക്കു ലഭിക്കുന്നുണ്ട്. വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിലെ അപാകത മുതൽ സാമ്പത്തികസഹായം വരെയുള്ള നിരവധി കാര്യങ്ങളിൽ അവർ സർക്കാരിന്റെ സഹായം പ്രതീക്ഷിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിലവിലുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വിദേശരാജ്യങ്ങൾക്കു കൂടി സ്വീകാര്യമായ വിധത്തിൽ പരിഷ്‌കരിക്കണം, കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് ഇതിനുള്ള നടപടികൾ സ്വീകരിക്കണം, വിമാനസർവ്വീസ്സുകൾ ഇല്ലാത്തതിനെത്തുടർന്ന് കേരളത്തിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് അതാത് രാജ്യങ്ങളിലെ എംബസികളുടെ സഹായത്തോടെ തിരികെപ്പോകാനുള്ള അനുമതിയും, ക്രമീകരണവും ലഭ്യമാക്കണം, വിസകാലാവധി കഴിഞ്ഞവരുടെ വിസ റെഗുലറൈസ് ചെയ്യുന്നതിന് അതാത് രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണം, കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് സർക്കാരിൽനിന്നും പ്രത്യേക ധനസഹായം അനുവദിക്കണം, പ്രവാസികൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം, കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളുടെ മക്കൾക്ക് പഠനസഹായം ഉറപ്പുവരുത്തണം, കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പ്രവാസി ജീവിതം പൂർണ്ണമായും അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെയെത്തുന്ന പ്രവാസികൾക്കായി പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പിലാക്കണം തുടങ്ങിയ പ്രവാസികളുടെ ആവശ്യങ്ങൾ രമേശ് ചെന്നിത്തല കത്തിൽ ഉന്നയിച്ചു.

ഈ വിഷയങ്ങൾ വിവിധസന്ദർഭങ്ങളിൽ നിയമസഭയിലടക്കം ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ, ഇതുമായി ബന്ധപ്പെട്ടുള്ള സർക്കാർ നടപടികൾ വൈകുന്നതിൽ പ്രവാസികൾ കടുത്ത ആശങ്കയിലാണെന്നും, അതുകൊണ്ട് ഇക്കാര്യങ്ങളിൽ അടിയന്തര നടപടികളുണ്ടാകണമെന്നും രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.