ആലപ്പുഴ : അയോധ്യ ക്ഷേത്രനിർമ്മാണ ധനസമാഹരണം കോൺഗ്രസ് ജില്ലാ നേതാവ് ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു. ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ടി. ജി. രഘുനാഥ പിള്ളയാണ് രാമക്ഷേത്ര നിർമ്മാണത്തിനുള്ള ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തത്. ആർഎസ്എസ് നേതൃത്വത്തിലാണ് ക്ഷേത്രനിർമ്മാണത്തിനുള്ള ഫണ്ട് പിരിവ് നടത്തിവരുന്നത്. ആർ എസ് എസിന്റെ നേതൃത്വത്തിലാണ് ഫണ്ട് പിരിവ് നടന്നത്. അതുകൊണ്ടാണ് വിവാദമാകുന്നത്.

ചേർത്തലയിലെ പള്ളിപ്പുറത്താണ് സംഭവം. പള്ളിപ്പുറം കടവിൽ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ പ്രസിഡന്റ് കൂടിയാണ് രഘുനാഥപിള്ള. ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന ഫണ്ട് പിരിവാണ് അദ്ദേഹം ക്ഷേത്ര മേൽശാന്തിക്ക് സംഭാവന കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇത്. ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് കോൺഗ്രസിനുള്ളിലുള്ളവർ തന്നെ ഈ വിഷയം ചർച്ചയാക്കിയത്. എന്നാൽ സിപിഎം കരുതലോടെ മാത്രമേ ഈ വിഷയത്തിൽ പ്രതികരിക്കൂ, സംഭവത്തിൽ രമേശ് ചെന്നിത്തല പ്രതികരിക്കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി നാസർ ആവശ്യപ്പെട്ടു. ചെന്നിത്തലയുടെ അടുത്ത സുഹൃത്താണ് ഫണ്ട് കൈമാറ്റം ഉദ്ഘാടനം ചെയ്തതെന്നാണ് സിപിഎം പറയുന്നത്.

ഉദ്ഘാടനം നിർവഹിച്ചത് ശരിയാണെന്നും ക്ഷേത്ര പ്രസിഡന്റ് എന്ന നിലയിലാണ് താൻ പരിപാടി ഉദ്ഘാടനം ചെയ്തതെന്നുമാണ് രഘുനാഥ പിള്ളയുടെ നിലപാട്. ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് തനിക്കെതിരേ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറയുന്നു. കോൺഗ്രസിന് അകത്തും പുറത്തും വിഷയം വിവാദമായിട്ടുണ്ട്. ഇത് കാര്യമാക്കില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ രാഷ്ട്രീയ ഏതിരാളികളാണ് വിവാദം ആളിക്കത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ക്ഷേത്ര ഭാരവാഹിയാണ് താൻ. ഓഫീസിൽ ഇരിക്കുമ്പോൾ മേൽശാന്തിക്ക് ഫണ്ട് കൈമാറണമെന്ന് അവർ പറഞ്ഞു. ഒരു ആത്മീയ സ്ഥാപനത്തിന്റെ ചുമതലയിലുള്ള ആളാണ് ഞാൻ. അതുകൊണ്ട് മറ്റൊരു ആത്മീയ സ്ഥാപനത്തിന്റെ നിർമ്മാണത്തിന് പണം നൽകുന്നതിൽ തെറ്റില്ല. ഹിന്ദു മതവിശ്വാസിയാണ്. ഒപ്പം മതേതരത്വത്തോട് ചേർന്ന് നിൽക്കുന്ന ആളും. വിവാദത്തോടെ രഘുനാഥ പിള്ളയുടെ പ്രതികരണം ഇങ്ങനെയാണ്. അയോധ്യാ ക്ഷേത്ര നിർമ്മാണത്തിൽ മറ്റ് വിഷയമൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു.

ക്ഷേത്രം പണിയുന്നത് സുപ്രീംകോടതിയുടെ വിധിയുടെ ഭാഗമാണ്. അവിടെ പള്ളി പണിയാനും സ്ഥലം അനുവദിച്ചു. നിർമ്മാണ പ്രവർത്തിയും തുടങ്ങി. ഇത് ഏവർക്കും അറിയാം. എല്ലാവരും അംഗീകരിച്ചതുമാണ്. അതുകൊണ്ടു തന്നെ പള്ളി പണിയിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് വിശദീകരണം. എങ്കിലും ഈ വിഷയം ഗൗരവത്തോടെയാണ് ഡിസിസി കാണുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഈ വിവാദം ഉയർന്നത് കോൺഗ്രസിനേയും വെട്ടിലാക്കുന്നുണ്ട്.

ശബരിമല രാഷ്ട്രീയം അടക്കം ചർച്ചയാക്കിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര കേരള യാത്ര. യുഡിഎഫിനെതിരെ മുസ്ലിം വർഗ്ഗീയത ആരോപിച്ചാണ് സിപിഎം പ്രചരണം. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ കരുതലോടെ മാത്രമേ തീരുമാനങ്ങളും നടപടികളും കോൺഗ്രസ് എടുക്കൂ. നേതാക്കൾ പരസ്യമായി പ്രതികരിക്കുമോ എന്നതും നിർണ്ണായകമാണ്.

കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്റ് കൂടിയായ രഘുനാഥപിള്ള കടവിൽ ക്ഷേത്രത്തിൽ വച്ച് ഫണ്ട് കൈമാറിയത്. ജനുവരി 30 മുതൽ ഫെബ്രുവരി 28 വരെയാണ് രാമക്ഷേത്രനിർമ്മാണത്തിനുള്ള ഫണ്ട് പിരിവ് നടക്കുന്നത്. ആലപ്പുഴ ഡിസിസിയുടെ ഔദ്യോ?ഗിക ഫേസ്‌ബുക്ക് പേജിലും ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് പ്രവർത്തകർ വിമർശനവുമായെത്തി.