റാഞ്ചി: ഝാർഖണ്ഡിൽ തലയറുത്ത നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ ശരീരഭാഗങ്ങൾ ലഭിച്ചതായി പൊലീസ്. കൊല്ലപ്പെട്ട സൂഫിയ എന്ന പെൺകുട്ടിയുടെ കാമുകനാണ് പ്രതി. ഇയാൾ ഇപ്പോൾ ഒളിവിലാണ്.

പ്രതിയായ ഷെയ്ഖ് ബിലാന്റെ ഭൂമിയിൽ നിന്നാണ് പെൺകുട്ടിയുടെ തല അറുത്തുമാറ്റപെട്ട നിലയിൽ കണ്ടെത്തിയത്. റാഞ്ചിയിലെ തന്നെ ചാന്ദ്‌വെയിലെ റെയിൽവെ ട്രാക്കിന് സമീപത്തെ പാടത്ത് മറവുചെയ്ത നിലയിലായിരുന്നു മൃതദേഹം.

വിവാഹിതനായ ബിലാലും വിവാഹബന്ധം പിരിഞ്ഞ സൂഫിയയും ഒരുമിച്ചായിരുന്നു താമസം. ഒരുതവണ ബിലാലിൽ നിന്ന് മർദ്ദനം നേരിട്ട സൂഫിയ പിതോറിയ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു ബിലാലിൽ നിന്ന് പൊലീസ് പിസ്റ്റൾ കണ്ടെടുക്കുകയും കേസിൽ ജയിലിൽ ആകുകയും ചെയ്തിരുന്നു.

ഇതിന്റെ ദേഷ്യത്തിലായിരുന്നു കൊലപാതകം. കൊലപാതകത്തിൽ ബിലാലിന്റെ ആദ്യ ഭാര്യക്കും ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.