തിരുവനന്തപുരം: കിഫ്ബിക്കെതിരെ ഉയർന്ന പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് ആരോപിക്കുന്ന ധനമന്ത്രിയുടെ പ്രതികരണം തരംതാണതെന്ന് ഹർജിക്കാരനായ രഞ്ജിത്ത് കാർത്തികേയൻ. രാഷ്ട്രീയം നോക്കിയല്ല കേസ് മാത്യു കുഴൽനാടനെ ഏൽപ്പിച്ചതെന്നും രഞ്ജിത്ത് കാർത്തികേയൻ പ്രതികരിക്കുന്നു.

കിഫ്ബി വായ്പ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചാർട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത്ത് കാർത്തികേയൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രശസ്തമായ നിയമസ്ഥാപനത്തെയാണ് താൻ കിഫ്ബിയിലെ പ്രശ്നവുമായി സമീപിച്ചത്. ഈ സ്ഥാപനത്തിന്റെ ഭാഗമാണ് അദ്ദേഹം. രാഷ്ട്രീയം നോക്കിയല്ല കേസ് മാത്യു കുഴൽനാടനെ ഏൽപ്പിച്ചത്. മാത്യു കുഴൽനാടനെ നേരിട്ട് കണ്ടിട്ടില്ല. പ്രശസ്ത നിയമസ്ഥാപനത്തിന്റെ ഭാഗമായാണ് അദ്ദേഹം കേസ് വാദിക്കുന്നതെന്നും രഞ്ജിത്ത് കാർത്തികേയൻ പറഞ്ഞു.

ബി ജെപിയും കോൺഗ്രസും തമ്മിൽ നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചന എന്നുള്ളത് ശരിയല്ല. ധനമന്ത്രി ഇത്തരം തരംതാണ രീതിയിലുള്ള പ്രതികരണം നടത്തുന്നതിൽ തനിക്ക് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർട്ടിക്കിൾ 293(1) അനുസരിച്ച് ഒരു സംസ്ഥാനത്തിന് പുറത്ത് നിന്ന് കടമെടുക്കുന്നതിനുള്ള അധികാരമില്ല. കിഫ്ബി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനമാണ്. കിഫ്ബി വായ്പകൾ കൊണ്ട് നാട്ടുകാർക്ക് പ്രശ്നമുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്നും രഞ്ജിത്ത് കാർത്തികേയൻ പ്രതികരിച്ചു.