ന്യൂഡൽഹി: വാനക്രൈ ആക്രമണം വീണ്ടും സജീവമാകുന്നു. ഓൺലൈൻ ഭീകരാക്രമണ പട്ടികയിൽ ഇന്ത്യയേയും ലക്ഷ്യം വയ്ക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഏഴു രാജ്യങ്ങളെ ആക്രമിക്കാനാണ് വാനക്രൈ റാൻസം വെയർ പുറത്തിറക്കിയ ഭീകരർ ഉന്നമിടുന്നതെന്നാണ് വിവരം. 

വിൻഡോസ് ഉപകരണങ്ങൾക്ക് പുറമെ, ആൻഡ്രോയ്ഡ്, ലിനക്‌സ്, മാക് ഒഎസ് ഉപയോഗിക്കുന്ന ഉപകരണങ്ങളിലും ആക്രമണം ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കമ്പ്യൂട്ടറിന്റെ പ്രവർത്തനം ഏറ്റെടുത്ത ശേഷം അത് വിട്ടുനൽകുന്നതിന് മോചനദ്രവ്യം ആവശ്യപ്പെടുന്ന രീതിയിലാണ് ഹാക്കർമാരുടെ ആക്രമണം.

ഇന്ത്യയിൽ കോടിക്കണക്കിന് ആൻഡ്രോയിഡ് മൊബൈൽ ഉപഭോക്താക്കളുണ്ട്. ഇവരെ ലക്ഷ്യമിട്ടാണ് വാനക്രൈ മാൽവെയർ സ്രഷ്ടാക്കൾ എത്തുന്നത്. സാധാരണ നിലയിൽ വിൻഡോസ് കമ്പ്യൂട്ടറുകളെ മാത്രമാണ് റാൻസംവെയർ ലക്ഷ്യം വയ്ക്കാറുള്ളത്.

എന്നാൽ ഈ വർഷം ആഗോള തലത്തിൽ ഉപയോഗിക്കുന്ന മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിലും ആക്രമണം ഉണ്ടായേക്കാം എന്നാണ് മുന്നറിയിപ്പ്. ആൻഡ്രോയിഡ് ഫോണുകൾ വഴി വളരെ എളുപ്പം പണമുണ്ടാക്കാൻ സാധിക്കും എന്നതാണ് ഹാക്കർമാരെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും ഗവേഷകർ പറയുന്നു.

ഡാറ്റ എൻക്രിപ്റ്റ് ചെയ്യാതെ ഫോൺ ലോക്ക് ചെയ്യുക, അല്ലെങ്കിൽ ഡാറ്റ് എൻക്രിപ്റ്റ് ചെയ്തുകൊണ്ട് ഫോൺ ലോക്ക് ചെയ്യുക എന്നിങ്ങനെ രണ്ട് രീതിയിലുള്ള ആൻഡ്രോയിഡ് ആക്രമണങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. ഗൂഗിൾ പ്ലേ സ്റ്റോറിന് പുറത്തുള്ള സൈറ്റുകളിൽ നിന്നും ലഭ്യമായ ആൻഡ്രോയിഡ് ആപ്ലിക്കേഷനുകളിലാണ് റാൻസം വെയർ കണ്ടെത്തിയിട്ടുള്ളത്. അതിനാൽ തന്നെ ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു. വാണ ക്രൈ എന്ന റാൻസം വെയർ ആക്രമണം തടയാൻ കേരളാ പൊലീസിന്റെ സൈബർ ഡോം മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.