ഷിംല: ലിഫ്റ്റ് വാഗ്ദാനം ചെയ്ത് 32കാരിയെ കാറിൽ കയറ്റി കൊണ്ടുപോയി വിവിധ ഇടങ്ങളിൽ വെച്ച് ഏഴു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഹിമാചൽ പ്രദേശിലെ മക്ലിയോഡ് ഗഞ്ചിലെ ഹോട്ടലിൽ കൊണ്ടുപോയും യുവതിയെ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതികളെ ഒന്നടങ്കം പൊലീസ് അറസ്റ്റ് ചെയ്തു.

ഹിമാചൽ പ്രദേശിലെ ബനോയ് മേഖലയിൽ ബസ് കാത്തുനിൽക്കുകയായിരുന്നു യുവതി. ആ സമയത്ത് അതുവഴി കടന്നുവന്ന സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്തു. തുടർന്ന് കോഴിവളർത്തൽ കേന്ദ്രത്തിൽ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയെന്ന് പരാതിയിൽ പറയുന്നു.

തുടർന്നും ഇവർ പീഡനം തുടർന്നു. മക്ലിയോഡ് ഗഞ്ചിലെ ഹോട്ടലിൽ കൊണ്ടുപോയും പ്രതികൾ പീഡിപ്പിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ മുഴുവൻ പ്രതികളെയും പിടികൂടി. യുവതിയുടെ മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. ഹോട്ടലിന്റെ ഉടമയെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

വിവാഹിതയായ 32കാരി മൂന്ന് കുട്ടികളുടെ അമ്മയാണ്. കഴിഞ്ഞ അഞ്ചുവർഷമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ് യുവതി.