തിരൂർ: 16കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. പുറത്തൂർ മുട്ടനൂർ കൊടക്കാട് കളരിക്കൽ നിബിൻ ദാസിനെയാണ് (30) തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ പോക്‌സോ കോടതി ജഡ്ജി സി.ആർ. ദിനേശ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധികം കഠിന തടവ് അനുഭവിക്കണം.

2016ലാണ് കേസിനാസ്പദമായ സംഭവം. തുടർച്ചയായ ദിവസങ്ങളിൽ പ്രതി പരാതിക്കാരിയെ അവർ താമസിക്കുന്ന വാടക വീട്ടിൽവെച്ച് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ കൽപകഞ്ചേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

വളാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന കെ.എം. സുലൈമാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ മാജിദ അബ്ദുൽ മജീദ്, ആയിഷ പി. ജമാൽ എന്നിവർ ഹാജരായി. തിരൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സീമ പ്രോസീക്യൂഷനെ അസിസ്റ്റ് ചെയ്തു. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു.