ന്യൂഡൽഹി: എൽജെപി ഓഫിസിലെ മുൻ ജിവനക്കാരിയുടെ പരാതിയിൽ ലോക്സഭാ എംപി പ്രിൻസ് രാജ് പസ്വാനെതിരെ ലൈംഗികാതിക്രത്തിന് കേസെടുത്ത് ഡൽഹി പൊലീസ്. മൂന്നുമാസം മുൻപ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതിയിൽ നടപടി വൈകിപ്പിക്കാൻ ശ്രമിച്ചതിന് ചിരാഗ് പസ്വാനെതിരെയും നടപടി സ്വീകരിക്കും.

എൽജെപി നേതാവ് ചിരാഗ് പസ്വാന്റെ ബന്ധുകൂടിയായ പ്രിൻസ് രാജ് പസ്വാൻ സമസ്തിപൂർ മണ്ഡലത്തിൽ നിന്നുള്ള ലോകസഭാ എംപിയാണ്. പരാതി ലഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നടപടി വൈകിയ പശ്ചാത്തലത്തിൽ യുവതി കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരം ചിരാഗ് പസ്വാന്റെ പേരും എഫ്‌ഐആറിൽ ഉൾപ്പെടുത്തുകയായിരുന്നു. നടപടി വൈകിപ്പിക്കാൻ ചിരാഗ് പസ്വാനും പ്രിൻസ് പസ്വാനും ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന്മേലാണ് നടപടി.

'മെയ് മാസത്തിൽ ഡൽഹി പൊലീസിൽ പരാതി നൽകിയ ഞങ്ങൾ നടപടിയുണ്ടാകാതയപ്പോൾ ജൂലൈയിൽ ഡൽഹി കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപേക്ഷയിൽ പ്രിൻസ് രാജ് എംപി, ചിരാഗ് പാസ്വാൻ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് കോടതി പൊലീസിന് നിർദ്ദേശം നൽകി.'-പരാതിക്കാരിയുടെ അഭിഭാഷക പ്രതികരിച്ചു.

'ഒരു വർഷം മുമ്പാണ് ആദ്യമായി പാർട്ടി ഓഫീസിൽ വെച്ച് എംപിയെ കാണുന്നത്. പിന്നീട് പല തവണ ഓഫീസിൽ വെച്ച് ഞങ്ങൾ കണ്ടുമുട്ടിയിരുന്നു. അത്തരമൊരു ദിവസം, ദാഹിച്ചപ്പോൾ വെള്ളത്തിനായി ഞാൻ മേശയിൽ നിന്ന് ഒരു കുപ്പി എടുത്തു, പക്ഷേ ആ വെള്ളം കുടിക്കുന്നത് തടഞ്ഞ എംപി അകത്തു നിന്ന് മറ്റൊരു കുപ്പി തരാമെന്ന് പറഞ്ഞു. ആ വെള്ളം കുടിച്ചതോടെ ഞാൻ അബോധാവസ്ഥയിലാകുകയായിരുന്നു' . സംഭവത്തെ കുറിച്ച് ഇപ്രകാരമാണ് പരാതിക്കാരി പറയുന്നത്.