ആലപ്പുഴ: കടം കൊടുത്ത പണവും സ്വർണ്ണവും തിരിച്ചു ചോദിച്ചതിന് സർക്കാർ ഉദ്യോഗസ്ഥയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. ചേർത്തല സ്വദേശിനിയായ സർക്കാർ ഉദ്യോഗസ്ഥയായ വീട്ടമ്മയെയാണ് ചാരുംമൂട് വാഴ ഭൂമിയിൽ രഞ്ചിത്ത് (31) സുഹൃത്ത് തഴക്കര നയൻസ് ബൊട്ടിക്സ് ഉടമ കണ്ടിയൂർ ചെമ്പകശേരിൽ സോണിയ തോമസ് (37) എന്നിവർ ചേർന്ന് പീഡിപ്പിച്ച കേസിലാണ് പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നത്.

സോണിയ തോമസ് കടമായി വാങ്ങിയ പണവും സ്വർണവും തിരിച്ചുനൽകാൻ എന്ന വ്യാജേന വീട്ടിലെത്തിയ പ്രതികൾ വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു. ബെഡ് റൂമിൽ എത്തിയ പ്രതികൾ ആരുടെയോ നഗ്ന വീഡിയോ ഫോണിൽ ഉണ്ടെന്നും ഇത് അറിയാവുന്ന ആൾ ആണോ എന്ന് നോക്കാൻ സോണിയ വീട്ടമ്മയെ നിർബന്ധിച്ചു. ഇത് വിസമ്മതിച്ചതിനെ തുടർന്ന് ഇരുവരും ചേർന്ന് വീട്ടമ്മയെ വലിച്ചു കട്ടിലിലിട്ട് ബലാത്സംഗം ചെയ്യുകയും ഇവരുടെ രഹസ്യഭാഗങ്ങളിൽ അതി ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

2020 ഓഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എട്ടര ലക്ഷം രൂപയും ഏഴര പവൻ സ്വർണവും ആണ് പ്രതികൾ കബളിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ സോണിയ തോമസ് പലപ്പോഴായി ഭീഷണിമുഴക്കി. സർക്കാർ ഉദ്യോഗസ്ഥയായ തന്റെ ജോലി തെറിപ്പിക്കും എന്നും സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്ന് പരാതിപ്പെടാതെ ഇരിക്കുകയായിരുന്നു.

ഭീഷണിയിൽ സഹികെട്ട് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇവർ കോടതിയെ സമീപിച്ചത്. കേസ് രജിസ്റ്റർ ചെയ്ത നൂറനാട് പൊലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ഉയരുന്നു. 164 വകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ നൂറനാട് സിഐ തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്നും വ്യക്തമാക്കുന്നു. മഹസർ രേഖപ്പെടുത്തിയ കേസിൽ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സോണിയ തോമസ് എൻ.സി.പി മുൻ നേതാവ് അഡ്വ.മുജീബ് റഹ്മാന്റെ പീഡന തട്ടിപ്പ് ഹവാല ഇടപാടിലെ രണ്ടാം പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് പീഡനവും തട്ടിപ്പുകളും നടത്തിയത്.

രഞ്ജിത്ത് വഴിയാണ് സോണിയയെ വീട്ടമ്മ പരിചയപ്പെടുന്നത്. വലിയ ബിസിനസുകാരിയാണ് എന്നാണ് സോണിയയെ പറ്റി ഉയാൾ പറഞ്ഞിരുന്നത്. ഒരു ദിവസം അത്യാവശ്യമായി കുറച്ചു പണം വേണമെന്ന് ആവശ്യപ്പെടുകയും വീട്ടമ്മ പണം കടംകൊടുക്കുകയും ചെയ്തു. തിരിച്ചു തരുമെന്ന് പറഞ്ഞ തീയതിക്ക് മുൻപ് തന്നെ പണം തിരികെ നൽകുകയും ചെയ്തു. ഇത് വീട്ടമ്മയ്ക്ക് ഇവരോടുള്ള വിശ്വാസം കൂട്ടി. ഇതിനിടയിലാണ് കടയിലേക്ക് തുണിയെടുക്കാനാണ് എന്ന് പറഞ്ഞ് പണവും സ്വർണ്ണവും ചോദിക്കുന്നത്. എന്നാൽ പറഞ്ഞ തീയതി കഴിഞ്ഞിട്ടും പണവും സ്വർണ്ണാഭരണങ്ങളും തിരികെ ലഭിക്കാതെ വന്നതോടെ വീട്ടമ്മ പ്രകോപിതയായിരുന്നു. ഇതിനെ തുടർന്നാണ് ഇവർ വീട്ടിലെത്തി കടംവാങ്ങിയ പണവും സ്വർണ്ണവും തിരികെ തരാമെന്ന് പറഞ്ഞെത്തിയത്.

വീട്ടിലെത്തിയ ശേഷം രഞ്ജിത്ത് അശ്ലീല വീഡിയോ കാണാൻ നിർബന്ധിക്കുകയും വിസമ്മതിച്ച വീട്ടമ്മയെ സോണിയയുടെ സഹായത്തോടെ പീഡിപ്പിക്കുകയുമായിരുന്നു. പീഡന സമയത്ത് സോണിയ മൊബൈൽ ഫോണിൽ രംഗങ്ങൾ ചിത്രീകരിച്ചു. പിന്നീട് ഇവ പുറത്ത് വിടുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. വീട്ടമ്മ ജോലി ചെയ്യുന്ന സർക്കാർ ഓഫീസിലെത്തി ഭീഷണിപ്പെടുത്തുകയും ഉയർന്ന ഉദ്യോഗസ്ഥന് ഈ ദൃശ്യങ്ങൾ സോണിയ കാട്ടിക്കൊടുത്തെന്നും പരാതിയിൽ പറയുന്നുണ്ട്. ക്രൂരമായ പീഡനം നടന്നിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തത് സോണിയയുടെ രാഷ്ട്രീയ ബന്ധമാണെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്.

നൂറനാട് പടനിലം നടുവിലെ മുറിയിൽ വയൽവാരം, പൊന്നു അക്വാ അഗ്രികൾച്ചറൽ ഫാമുകളുടെ ഉടമ ബി.ഷാജിക്ക് കേന്ദ്ര സർക്കാരിന്റെ നബാർഡിൽ നിന്ന് 45 ലക്ഷം രൂപ ലോൺ തരപെടുത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഫാം സ്ഥിതി ചെയ്യുന്ന 14, 12 സെന്റ് വസ്തുക്കളുടെ ആധാരവും കരമടച്ച രസീതും 500 രൂപയുടെ മൂന്ന് ബ്ലാങ്ക് മുദ്ര പത്രവും കൈക്കലാക്കി ഭീഷണി പെടുത്തി പണം തട്ടാൻ ശ്രമിച്ചതിനും നൂറനാട് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സോണിയ തോമസിനെതിരെ വിവിധ സ്റ്റേഷനുകളിലായി പന്ത്രണ്ടിലധികം പരാതികൾ നിലനിൽക്കുന്നുണ്ട്. കോടികളാണ് പലരിൽ നിന്നും തട്ടിച്ച് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.