കാസർകോട്: കേരളത്തിൽ എത്തിയ രാഷ്ട്രപതി ജനങ്ങളുടെ കയ്യടി നേടിയാണ് കാസർകോട്ടെ സന്ദർശനം പൂർത്തിയാക്കിയത്. കാസർകോട് നിന്നും പെരിയ കേന്ദ്ര സർവകലാശാലയിലേക്ക് പുറപ്പെട്ട രാഷ്ട്രപതി രാംനാഥ് കോവിന്ദ് വ്യത്യസ്തമായ രണ്ടിടത്ത് കാർ നിർത്തി പുറത്തിറങ്ങിയാണ് എല്ലാവരെയും ഞെട്ടിച്ചത്. സാധാരണ രാഷ്ട്രപതി പുറപ്പെടുന്ന സ്ഥലത്തിനും എത്തിച്ചേരേണ്ട സ്ഥലത്തിനുമിടയിൽ ഒരിടത്തും നിർത്താറില്ല.

എന്നാൽ ഇതിന് വിപരീതമായി ഉദുമ പള്ളത്തും കളനാട്ടുമാണ് ചൊവ്വാഴ്ച വൈകിട്ട് മൂന്നര മണിയോടെ അസാധാരണമായി രാഷ്ട്രപതിയുടെ കാറും വാഹനവ്യൂഹവും നിർത്തിയത്. റോഡരികിൽ ബാരിക്കേഡ് കെട്ടി തടഞ്ഞ ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്നു രാഷ്ട്രപതിയുടെ ഉദ്ദേശം. ബേക്കൽ താജ് ഹോടെലിൽ നിന്നും പെരിയ കേന്ദ്ര സർവകലാശാലയിലേക്കുള്ള യാത്രയ്ക്കിടെ വാഹനം നിർത്താൻ രാഷ്ട്രപതി തന്നെ നിർദ്ദേശം നൽകുകയായിരുന്നു.

ഇതോടെ അസാധാരണ സംഭവത്തിനാണ് ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരും ജനങ്ങളും സാക്ഷികളായത്. രണ്ടിടത്തും സെക്കൻഡുകൾ മാത്രമാണ് രാഷ്ട്രപതി പുറത്തിറങ്ങിയത്. കാർ നിർത്തുന്നത് കണ്ട് സുരക്ഷാ ഉദ്യാഗസ്ഥരും ജനങ്ങളും ശരിക്കും അമ്പരന്നു. വല്ലതും സംഭവിച്ചോയെന്ന ആശങ്കയായിരുന്നു പൊലീസ് അടക്കമുള്ള മറ്റുവാഹനങ്ങളിലുള്ളവർക്ക്. എന്നാൽ ജനങ്ങളെ അഭിവാദ്യം ചെയ്തും തൊഴുതുമാണ് രാഷ്ട്രപതി തിരിച്ചു കാറിൽ കയറിയത് .