ഷാർജ: ഐപിഎല്ലിൽ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിങ്സിന് 165 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആർസിബി ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. വിരാട് കോലിയും ദേവ്ദത്ത് പടിക്കലും നൽകിയ മികച്ച തുടക്കത്തിന് ശേഷം ഗ്ലെൻ മാക്സ്വെല്ലിന്റെ വെടിക്കെട്ടാണ് ബാംഗ്ലൂരിനെ പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത്. മൊയ്സസ് ഹെന്റിക്വസും , മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ് ആരംഭിച്ച പവർ പ്ലേ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 49 റൺസ് എന്ന നിലയിലാണ്. പ്ലേ ഓഫ് ഉറപ്പിക്കാൻ ബാംഗ്ലൂരിനും സാധ്യത നിലനിർത്താൻ പഞ്ചാബിനും മത്സരം ജയിച്ചേ തീരു.

പവർപ്ലേയിൽ മിന്നും തുടക്കമാണ് വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ആർസിബിക്ക് നൽകിയത്. പവർപ്ലേയിൽ ആർസിബി വിക്കറ്റ് നഷ്ടമില്ലാതെ 55 റൺസെടുത്തു. എന്നാൽ ടീമിലിടം കിട്ടിയ മൊയ്സസ് ഹെന്റിക്വസ് ആർസിബിക്ക് കനത്ത തിരിച്ചടി നൽകി. 10-ാം ഓവറിലെ നാലാം പന്തിൽ വിരാട് കോലിയും(24 പന്തിൽ 25), അഞ്ചാം പന്തിൽ ഡാനിയേൽ ക്രിസ്റ്റ്യനും(1 പന്തിൽ 0) പുറത്ത്.

കോലി ബൗൾഡായപ്പോൾ സർഫറാസിനായിരുന്നു ക്രിസ്റ്റ്യന്റെ ക്യാച്ച്. ഒരോവറിന്റെ ഇടവേളയിൽ വീണ്ടും പന്തെറിയാനെത്തിയപ്പോൾ ദേവ്ദത്ത് പടിക്കിലിനെ(38 പന്തിൽ 40) രാഹുലിന്റെ കൈകളിലെത്തിച്ചു. ഒരുവേള 68-1 എന്ന നിലയിലായിരുന്ന ആർസിബി ഇതോടെ മൂന്ന് വിക്കറ്റിന് 73 റൺസ് എന്ന നിലയിലായി.

ഗ്ലെൻ മാക്സ്വെല്ലും എ ബി ഡിവില്ലിയേഴ്സും ക്രീസിലൊന്നിച്ചതോടെ ആർസിബി കുതിച്ചു. 29 പന്തിൽ മാക്സ് വെൽ അർധ സെഞ്ചുറി പൂർത്തിയാക്കി. എന്നാൽ 19-ാം ഓവറിലെ ആദ്യ പന്തിൽ സർഫറാസിന്റെ നേരിട്ടുള്ള ത്രോ എബിഡിയുടെ(18 പന്തിൽ 23) വിക്കറ്റ് തെറിപ്പിച്ചു. ഷമിയുടെ അവസാന ഓവറിൽ മാക്സ്വെല്ലും(33 പന്തിൽ 57), ഷെഹ്ബാസും(4 പന്തിൽ 8), ഗാർട്ടണും(1 പന്തിൽ 0) പുറത്തായി. ശ്രീകറും(0*), ഹർഷാലും(1*) പുറത്താകാതെ നിന്നു.

ടോസ് നേടിയ ആർസിബി നായകൻ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമിനെ ആർസിബി നിലനിർത്തി. അതേസമയം പഞ്ചാബ് മൂന്ന് മാറ്റങ്ങൾ വരുത്തി. പരിക്കേറ്റ ഫാബിയൻ അലൻ പകരം ഹർപ്രീത് ബ്രാറും ദീപക് ഹുഡയ്ക്ക് പകരം സർഫറാസ് ഖാനും നേഥൻ എല്ലിസിന് പകരം മൊയ്സസ് ഹെന്റിക്വസും പ്ലേയിങ് ഇലവനിലെത്തി.