തിരുവനന്തപുരം: തലസ്ഥാനത്തെ സിവിൽ സ്റ്റേഷനിലെ ആർ.ഡി.ഒ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച കള്ളനെ പൊലീസ് തിരിച്ചറിഞ്ഞു. ഒരു മുൻ സീനിയർ സൂപ്രണ്ടാണ് സ്വർണം അടിച്ചു മാറ്റിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാൾ ഈ സ്വർണം മുഴുവൻ സ്വകാര്യ ബാങ്കിൽ പണയം വെച്ചതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻ സൂപ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടിലെ സംശയാസ്പദമായ ഇടപാടുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തോടെ യാണ് കള്ളനെ തിരിച്ചറിഞ്ഞത്. ഇത് സംബന്ധിച്ച മുഴുവൻ വിവരങ്ങളും അന്വേഷണ ടീമിനെ നയിക്കുന്ന പേരുർക്കട എസ്. എച്ച ഒയ്ക്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണം സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് തിങ്കളാഴ്ച കലക്ടർക്ക് നൽക്കും -

തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന ചെസ്റ്റിന്റെ ചുമതല വഹിച്ചിരുന്ന ഏഴ് മുൻ സൂപ്രണ്ടുമാരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചിരുന്നു. അതിൽ ഒരാളുടെ അക്കൗണ്ടിൽ കണ്ട സംശയാസ്പദമായ ഇടപാടുകളിൽ പൊലീസിന് തോന്നിയ സംശയമാണ് പ്രതി യിലേക്കെത്തിച്ചത്. ഇയാൾ സ്വകാര്യ ബാങ്കിൽ പണയം വെച്ച സ്വർണം ആർ ഡി ഒ ചെസ്റ്റിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ പെട്ട സ്വർണാഭരണങ്ങളാണെന്ന് കണ്ടെത്തി. സ്വകാര്യ ബാങ്കിൽ നിന്ന് ഇത് സംബന്ധിച്ച മുഴുവൻ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

മോഷണം നടത്താൻ ഈ മുൻ സൂപ്രണ്ടിന് മറ്റ് ചിലരുടെ പങ്ക് കൂടി പൊലീസ് പരിശോധിക്കുന്നുണ്ട്. ഒരാൾക്ക് മാത്രം തനിച്ച് ഇത്തരമൊരു മോഷണം നടത്താനാവില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അസ്വഭാവിക മരണങ്ങളുടെ ഇൻക്വസ്റ്റ് സമയത്ത് തർക്കത്തി ലുള്ളതും ആരും ഏറ്റെടുക്കാനില്ലാത്തതുമായ മൂല്യമുള്ള വസ്തു ക്കളാണ് സബ് ഡിവിഷ ണൽ മജിസ്‌ട്രേറ്റിന്റെ കസ്റ്റഡിയിൽ സീൽ ചെയ്ത് സൂക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ച ഒരാൾക്ക് തിരികെ നൽകേണ്ട തൊണ്ടിസാധനമായ സ്വർണം കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി ബോദ്ധ്യപ്പെട്ടത്.

തൊണ്ടിമുതലായി സൂക്ഷിച്ചതിൽനിന്ന് 139 പവൻ മോഷണം പോയതായാണ് പൊലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായത്. സബ് കലക്ടർ എം.എസ്. മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 72 പവൻ മോഷണം പോയതായി കണ്ടെത്തിയിരുന്നു. ഇതിന് പുറമെയാണ് 67 പവൻകൂടി മോഷ്ടിച്ചതായി പൊലീസ് പരിശോധനയിൽ വ്യക്തമായത്. ഇതിൽ 30 പവനോളം മോഷ്ടിച്ചത് മുക്കുപണ്ടം പകരം വച്ചാണെന്നും കണ്ടെത്തി. 2010 മുതൽ 2019 വരെ കോടതിയിലെത്തിയ സ്വർണമാണ് മോഷണം പോയത്. കഴിഞ്ഞദിവസം തൊണ്ടിമുതലുകൾ അടങ്ങിയ പാക്കറ്റ് തുറന്ന് പരിശോധിച്ച പൊലീസിന് ചില ആഭരണങ്ങൾ കണ്ട് സംശയം തോന്നി. പരിശോധിച്ചപ്പോഴാണ് സ്വർണത്തിന് പകരം മുക്കുപണ്ടം വെച്ചതായി വ്യക്തമായത്.

220 ഗ്രാമിലധികം മുക്കുപണ്ടമാണെന്നാണ് കണ്ടെത്തിയത്. 2018 മുതൽ 2020 വരെ ലോക്കറിലെത്തിയ സ്വർണത്തിന് പകരമാണ് മുക്കുപണ്ടം വെച്ചത്. തൊണ്ടിമുതലിന്റെ കസ്റ്റോഡിയൻ സീനിയർ സൂപ്രണ്ടാണ്. സീനിയർ സൂപ്രണ്ടുമാരോ ലോക്കറി ന്റെ താക്കോൽ സൂക്ഷിക്കു ന്നത് അറിയാവുന്ന മറ്റോരാ ആണ് സ്വർണമെടുത്തിരിക്കുന്നതെന്നാണ് സംശയം. ചില ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം എത്തിയി ട്ടുണ്ട്. കൂടുതൽ തെളിവുകൾ ലഭിച്ചാൽ അറസ്റ്റിലേക്ക് നീങ്ങും. 2017 മുതൽ 2021 ഫെബ്രുവരിവരെയുള്ള തൊണ്ടിമുതൽ ഓഡിറ്റ് നടത്തിയ എ.ജി എല്ലാം സുരക്ഷിതമെന്ന റിപ്പോർട്ടാണ് നൽകിയത്.

അതിനുശേഷം മോഷണം നടന്നിരിക്കാനാണ് സാധ്യത. അല്ലെങ്കിൽ പാക്കറ്റുകൾ തുറന്ന് പരിശോധിക്കാതെ എ.ജി ഓഫിസിൽ നിന്നെത്തിയ ഓഡിറ്റ് സംഘം റിപ്പോർട്ട് തയാറാക്കിയതാകാം. ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ ഓഡിറ്റ് സംഘത്തിന്റെ മൊഴിയെടുക്കണമെന്ന് കാണിച്ച് എ.ജിക്ക് കത്ത് നൽകും.