സേലം: മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഡ്രൈവർ സി. കനകരാജിന്റെ അപകട മരണത്തിൽ പുനരന്വേഷണം. സേലം എസ്‌പി എം. ശ്രീ അഭിനവ് ആണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ആറ്റൂരിൽ 2017 ഏപ്രിലിൽ ആയിരുന്നു കനകരാജ് (36) അപകടത്തിൽ മരിക്കുന്നത്.

അപകട ദിവസം കനകരാജ് ബൈക്കിൽ സേലം-ഉളുണ്ടൂർപേട്ട് ഹൈവേയിൽ തലൈവാസലിലേക്ക് പോവുകയായിരുന്നു. പെരാമ്പാലൂരിലേക്ക് പോവുകയായിരുന്ന കാർ കനകരാജിന്റെ ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. ആറ്റൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് ബംഗ്ലാവിലെ കാവൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രധാനപ്രതിയായിരുന്നു കനകരാജ്. അപകടത്തിൽ ദുരൂഹത ആരോപിച്ച് കനകരാജിന്റെ സഹോദരൻ ധനപാൽ രംഗത്തെത്തുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.