കൊച്ചി: കേരള സർക്കാറിന്റെ ശമ്പളം വാങ്ങുന്ന ജോലികൾക്ക് പൊതുവേ ഒരു മാനദണ്ഡം നിലനിൽക്കുന്നണ്ട്. നിശ്ചിത വിദ്യാഭ്യാസ യോഗ്യത വേണമെന്നതാണ് ഇതിൽ പ്രധാനം. എന്നാൽ, ഇതൊന്നും ബാധമല്ലാതെ സർക്കാറിൽ നിന്നും ലക്ഷങ്ങൾ കൊണ്ടുപോകുന്ന ചിലരുണ്ട്. അവരാണ് മന്ത്രിമാരുടെ പേഴ്‌സ്ണൽ സ്റ്റാഫ് അംഗങ്ങൾ. ഇവർക്ക് മാത്രം ജോലിക്കും ശമ്പളം വർധിപ്പിക്കുമ്പോഴും യാതൊരു മാനദണ്ഡങ്ങളും ഇല്ലാത്ത അവസ്ഥാണ്. അടുത്തിടെ മന്ത്രിമാർ, പ്രതിപക്ഷനേതാവ്, ഗവ. ചീഫ് വിപ് എന്നിവരുടെ പഴ്‌സനൽ സ്റ്റാഫുകളുടെ ശമ്പളം വർധിപ്പിച്ച് 17ൽ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവനെതിരെ കോടതി വടിയെടുത്തിരിക്കയാണ് ഇപ്പോൾ.

പേഴ്‌സ്ണൽ സ്റ്റാഫ് നിയമനങ്ങളിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ഈമാസം പതിനേഴിന് ഇറക്കിയ ഉത്തരവ് പ്രകാരം ഖജനാവിൽ നിന്നും ലക്ഷങ്ങൾ ചോർത്തിയെടുക്കനുള്ള നീക്കത്തിന് താൽക്കാലികമായി തട വീണു. ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുൺ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

എതിർകക്ഷികൾക്ക് നോട്ടിസ് നൽകാൻ നിർദേശിച്ച കോടതി ഹർജി മെയ്‌ 18ന് വീണ്ടും പരിഗണിക്കും. സുതാര്യതയോ നിയമപരമായ റിക്രൂട്‌മെന്റോ സിലക്ഷൻ നടപടി ക്രമങ്ങളോ പാലിക്കാതെയാണു നിയമനം നടത്തുന്നതെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് വിപ് എന്നിവരുടെ അനിയന്ത്രിതമായ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തിൽ അവസര സമത്വം നിഷേധിച്ച് നീതിപൂർവമായ നടപടി ക്രമങ്ങൾ ഇല്ലാതെയാണു നിയമനം. ശമ്പളം, ഗ്രാറ്റുവിറ്റി, പെൻഷൻ എന്നിവയ്ക്കായി വൻതുകയാണു ചെലവാക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

മൂന്നു വർഷം വരെ സർവീസുള്ള പഴ്‌സനൽ സ്റ്റാഫുകൾക്ക് 1994 മുതൽ പെൻഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായപരിധി പോലും നിശ്ചയിക്കാതെയാണ് ഇത്തരം നിയമനം നടത്തുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ കാര്യത്തിൽ അടക്കം സംഭവിച്ചിരിക്കുന്നത് ഇതാണ്. രണ്ട് കൊല്ലം മാത്രം ജോലി ചെയ്ത പി എം മനോജിന് മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ലക്ഷങ്ങൾ പോക്കറ്റിലാക്കാൻ സാധിക്കുന്ന അവസ്ഥ വന്നു.

സംസ്ഥാന സർക്കാരിനെയും പിഎസ്‌സിയെയും മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാരായ ടി.വേലായുധൻ, സി.എം.രവീന്ദ്രൻ എന്നിവരെയും എതിർ കക്ഷികളാക്കിയാണു ഹർജി. 13ന് പരിഗണിച്ചപ്പോൾ നോട്ടിസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനിടെ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഗവ. ചീഫ് വിപ് എന്നിവരുടെ പഴ്‌സനൽ സ്റ്റാഫിന്റെ ശമ്പളം മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. തുടർന്ന് ഈ ഉത്തരവു കൂടി ചോദ്യം ചെയ്യാവുന്ന രീതിയിൽ ഹർജി ഭേദഗതി ചെയ്യണമെന്ന് ഹർജിക്കാർ ആവശ്യപ്പെടുകയായിരുന്നു.

മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും ചീഫ് വിപ്പിന്റേയും പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളം വർധിപ്പിച്ചു ഉത്തരവിറിക്കിയത് 2019 ജൂലായ് ഒന്നു മുതൽ മുൻകാല പ്രാബല്യവും നൽകി കൊണ്ടായിരുന്നു. കുടിശ്ശിക ഏപ്രിൽമാസത്തെ ശമ്പളത്തോടൊപ്പം നൽകാനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സർക്കാരിന്റെ കാലാവധി കഴിയാൻ ഏതാനും ദിവസങ്ങൾ അവശേഷിക്കെയാണ് ഈ അധികച്ചെലവ് എന്നതാണ് വിമർശനത്തിന് വഴിവച്ചത്. കോടതി വിധിയോടെ താൽക്കാലികമായി തടയപ്പെടുന്നത്.

ഇതനുസരിച്ച് പ്രൈവറ്റ് സെക്രട്ടറിയുടെയും സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയുടെയും ശമ്പള സ്‌കെയിൽ 77,4001,15,200 എന്നതിൽ നിന്ന് 1,07,8001,60,000 ആവും. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പളവും ഇതു തന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിൽ അനുവദിച്ചിരിക്കുന്ന അധിക തസ്തികകളിലുള്ള പഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്ക് നിലവിലുള്ള സ്‌കെയിലിന് ആനുപാതികമായി വർധന അനുവദിച്ചിട്ടുണ്ട്.

സർക്കാർ ജീവനക്കാരുടെ ശമ്പളം 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ച സാഹചര്യത്തിലാണ് പഴ്സനൽ സ്റ്റാഫിന്റെ ശമ്പളവും കൂട്ടുന്നതെന്ന് ഉത്തരവിൽ പറയുന്നു. കുടിശിക ഏപ്രിലിലെ ശമ്പളത്തിനൊപ്പം പണമായി നൽകും. പ്രതിമാസ അലവൻസുകൾക്കും വർധനയുണ്ട്. ഇനി മുതൽ സ്പെഷൽ റൂൾ അനുസരിച്ചു നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ പഴ്സനൽ സ്റ്റാഫിലെ കംപ്യൂട്ടർ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൻ അസിസ്റ്റന്റ് തസ്തികയിൽ നിയമിക്കാവൂ.അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാർ മുതൽ പാചകക്കാർ വരെയുള്ളവരുടെ ശമ്പളവും വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്.

പ്രൈവറ്റ് സെക്രട്ടറി, സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി-107800-160000(77400115200), അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി-63700-123700(4580089000), പേഴ്‌സണൽ അസിസ്റ്റന്റ്, അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്-50200-105300(3570075600) ,അസിസ്റ്റന്റ്, ക്ലാർക്ക്(ബിരുദം), കംപ്യൂട്ടർ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ഉന്നത യോഗ്യത)-37400-79000(2650056700), അസിസ്റ്റന്റ്, ക്ലാർക്ക്, കംപ്യൂട്ടർ അസിസ്റ്റന്റ്-31100-66800(2220048000), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്-27900-63700(2000045800)ഡ്രൈവർ-35600-75400(2520054000), ഓഫീസ് അറ്റൻഡന്റ്, പാചകക്കാരൻ 23000-50200(1650035700).

പതിനൊന്നാം ശമ്പളക്കമ്മിഷൻ ശുപാർശയുടെ പേരിലാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ ശമ്പളം കുത്തനെ വർധിപ്പിച്ചത്.