മുംബൈ: ദിവസങ്ങളായി തുടരുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലും മഹാരാഷ്ട്രയിൽ മരണം 47 ആയി ഉയർന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനിടെ സംസ്ഥാനത്തെ ആറുജില്ലകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്(ഐ.എം.ഡി.) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്തമഴ പ്രതീക്ഷിക്കുന്ന ഈ ഇടങ്ങളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും ഐ.എം.ഡി. നിർദേശിച്ചു.

കൊങ്കൺ തീരദേശ ജില്ലകളായ റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകളിലും പുണെ, സത്താറ, കോലാപുർ തുടങ്ങിയ പടിഞ്ഞാറൻ ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയോര മേഖലകളിലെ ഒറ്റപ്പെട്ട പ്രദേശത്ത് കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നും ഐ.എം.ഡി. അറിയിച്ചു. കൊങ്കൺ, ഗോവ, മധ്യ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവടങ്ങളിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുണ്ട്.

ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഗുജറാത്തിൽ കനത്തമഴയ്ക്കും സാധ്യതയുണ്ട്. മധ്യപ്രദേശ്, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ശനിയാഴ്ച ഒറ്റപ്പെട്ട കനത്തമഴയ്ക്കോ കനത്തമഴയ്ക്കോ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി.