ബെർലിൻ: അഭയാർത്ഥികൾ ഉൾപ്പടെയുള്ള കുറ്റവാളി സംഘങ്ങൾക്കായി രാജ്യവ്യാപകമായി 25 നഗരങ്ങളി ജർമ്മൻ പൊലീസ് റെയ്ഡ് നടത്തി. ഇസ്ലാമിക ഭീകരർക്ക് സാമ്പത്തിക സഹായം നൽകൂന്നു എന്ന സംശയത്തിലാണ് ഇവരെ കേന്ദ്രീകരിച്ചുള്ള റെയ്ഡ് നടന്നത്. റേയ്ഡിൽ 67 പേരെ പൊലീസ് പിടികൂടി. ഇവരിൽ 44 പേർ സിറിയക്കാരാണ്. 2015-ൽ ഏയ്ഞ്ചല മെർക്കലിന്റെ തുറന്ന വാതിൽ സമീപനത്തിലൂടെ അഭയാർത്ഥികളായി എത്തിയവരുടേ കൂട്ടത്തിൽ പെട്ടവരാണിവർ.

പിടികൂടിയവരിൽ ഇവരെ കൂടാതെ 10 ജർമ്മൻ സ്വദേശികൾ, അഞ്ച് ജോർദ്ദാൻ പൗരന്മാർ, അഞ്ച് ലബനീസ് പൗരന്മാർ എന്നിവരും ഉണ്ട്. ഇവരിൽ രണ്ടുപേർക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി നേരിട്ട് ബന്ധമുള്ളതായി സംശയിക്കുന്നു. 2020 മെയ്‌ മാസത്തിൽ, അപകടത്തിൽ പെട്ട ഒരു കാറിൽ നിന്നും 3 ലക്ഷം യൂറോ കണ്ടെടുത്തതാണ് ഇത്തരത്തിലൊരു വൻ റെയ്ഡിന് വഴിയൊരുക്കിയത്. വാഹനത്തിനുള്ളിലെ രഹസ്യ അറയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. ഏകദേശം ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരാണ് വിവിധ സ്ഥലങ്ങളിൽ നടന്ന റേയ്ഡിൽ പങ്കെടുത്തത്.

2016-ൽ പ്രവർത്തനം ആരംഭിച്ച അന്താരാഷ്ട്ര കുഴൽപ്പണ മാഫിയയ്ക്ക് വൻ തിരിച്ചടിയാണ് ഇപ്പോൾ നടന്നിരിക്കുന്ന ഈ റെയ്ഡുകൾ എന്ന് നോർത്ത് റൈൻ നീതിന്യായ വകുപ്പ് മന്ത്രി പീറ്റർ ബീസെൻബാക്ക് പറഞ്ഞു. അറസ്റ്റ് ചെയ്തവരിൽ നിന്നും കണാക്കിൽ പെടാത്ത പണത്തിനുപുറമേ ലംബോർഗിനി, പോർഷെ തുടങ്ങിയ ആഡംബര കാറുകളും പിടിച്ചെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കാറുകൾക്ക് പുറമേ വിലകൂടിയ സ്റ്റീരിയോ സെറ്റുകൾ, ടി വി തുടങ്ങിയവയും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ബാബ്ക് സേഫ്റ്റി ഡെപ്പൊസിറ്റ് ബോക്സിൻ ഈ സംഘവുമായി ബന്ധപ്പെട്ട 7,94,000 യൂറോ പൊലീസ് കണ്ടെത്തി. അതുപോലെ റെയ്ഡ് നടന്ന ഒരു വീട്ടിൽ നിന്നും 5 ലക്ഷം യൂറോയും പൊലീസ് പിടിച്ചെടുത്തു. ഇതിനുപുറമെ സ്വർണം, ആഭരണങ്ങൾ, ആഡംബര വാച്ചുകൾ തുടങ്ങിയവയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. അതിനുപുറമെ നിരവധി സ്ഥലങ്ങളും ഈ സംഘത്തില്പെട്ടവർ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അൽഖൈ്വദയുമായി ബന്ധമുള്ള അൽ നസ്ര എന്ന ഭീകരസംഘടനയ്ക്കാണ് ഇവർ ധനസഹായം നൽകിയിരുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ആളുകളെ തട്ടിക്കൊണ്ടുപോയി മൊചനദ്രവ്യം ആവശ്യപ്പെടുക മയക്കുമരുന്ന് കടത്ത്, കൊള്ളയും കൊള്ളിവയ്പും തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെയാണ് ഈ സംഘം പണം സമാഹരിച്ചിരുന്നത്. ഏകദേശം 140 മില്ല്യൺ യൂറോ ഇവരുടെ കൈകളിലൂടെ മറിഞ്ഞിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ പ്രവർത്തികൾ യഥാർത്ഥ അഭയാർത്ഥികളെ കൂടി സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ് എന്നാണ് നോർത്ത് റൈൻ ഇന്റീരിയർ മിനിസ്റ്റർ ഹേർബെർട്ട് റിയൂൽ പറഞ്ഞത്.

യുദ്ധക്കെടുതികളിൽ നിന്നു രക്ഷപ്പെട്ട് പുതിയ ജീവിതം കരുപ്പിടിപ്പിക്കുവാൻ എന്ന വ്യാജേന ജർമ്മനിയിലെത്തിയ ഇവർ ഇവിടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു. മാത്രമല്ല, ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം മദ്ധ്യപൂർവ്വ ദേശങ്ങളിലെ യുദ്ധമുഖങ്ങളിലുള്ള തീവ്രവാദികൾക്ക് ധനസഹായമായി നൽകുകയും ചെയ്തു. ഇവരിൽ നിന്നും പിടിച്ചെടുത്ത കമ്പ്യുട്ടറുകളും ലാപ്ടോപ്പുകളും വിശദമായി പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.