കൊച്ചി: കൊച്ചിയിൽ പുതിയ വീടു വാടകയ്ക്ക് എടുക്കാൻ സഹായം അഭ്യർത്ഥിച്ചു രഹ്ന ഫാത്തിമ. പുതിയ വീട് ലഭിക്കുന്നതിനായി ഫേസ്‌ബുക്കിലൂടെ അഭ്യർത്ഥന നടത്തുകയാണ് അവർ. മുൻ ബി.എസ്.എൻ.എൽ ജീവനക്കാരി കൂടിയായ രഹ്ന ഫാത്തിമയോട് ക്വാർട്ടേഴ്‌സ് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഈ ആഴ്‌ച്ചയാണ് വീട് ഒഴിയാനുള്ള അഴസാന തീയ്യതിയെന്നും രഹ്ന പറയുന്നു.

എറണാകുളം നഗരപ്രദേശത്തുള്ള ഒരു വീടാണ് തനിക്ക് ആവശ്യമെന്നും ഇവർ പറയുന്നു. തന്റെ പേര് പറഞ്ഞാൽ വീട് ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും എന്നാൽ അതുകാരണം തന്റെ വ്യക്തിത്വം പണയം വയ്ക്കാൻ തയ്യാറല്ലെന്നും രഹ്ന ഫാത്തിമ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

'12 വർഷമായി താൻ താമസിച്ചുവരുന്ന ക്വർട്ടേഴ്സ്'ഒഴിയാൻ ബി.എസ്.എൻ.എൽ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഈ ആഴ്ചയാണ് വീട്ടിൽ നിന്നും ഒഴിയാനുള്ള അവസാന തീയതിയെന്നും ഇവർ പറയുന്നു. 'സർക്കാരും മാധ്യമങ്ങളും തന്നെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ' പ്രതിച്ഛായ കാരണമാണ് വേറൊരു വീട് ലഭിക്കാത്തതെന്നും ഇവർ പറയുന്നുണ്ട്.

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 18 മാസത്തോളം രഹ്നയെ ജോലിയിൽ നിന്നും മാറ്റി നിർത്തിയിരുന്ന ബി.എസ്.എൻ.എൽ പിന്നീട് ഇവരെ പിരിച്ചു വിട്ടിരുന്നു. രഹ്ന നഗ്‌നശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചുവെന്ന കേസിനെ തുടർന്ന് രഹ്ന ഇപ്പോൾ താമസിക്കുന്ന കമ്പനി ക്വാർട്ടേഴ്സ് ഒഴിയണമെന്നും ബി.എസ്.എൻ.എൽ നിരവധി കത്തുകളിലൂടെ ആവശ്യപ്പെട്ടിരുന്നു.

രഹ്ന ഫാത്തിമയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എറണാകുളം സിറ്റി പരിസരപ്രദേശത്തു എനിക്കും പങ്കാളി, അമ്മമാർ , അച്ഛൻ, കുട്ടികൾ അടക്കം താമസിക്കാൻ 3ബെഡ്റൂം എങ്കിലും ഉള്ള ഒരു വീട് വാടകക്ക് ആവശ്യമുണ്ട്. അമ്മ ഡയാലിസിസ് പേഷ്യന്റ് ആയതിനാലും സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ട് ഉള്ളതിനാലും ഗ്രൗണ്ട് ഫ്‌ളോർ ആണ് അഭികാമ്യം. (Rent മാക്‌സിമം 15k)

12വർഷമായി താമസിച്ചു വന്നിരുന്ന bsnl കോർട്ടേഴ്സ് ഒഴിയാൻ നോട്ടീസ് കിട്ടിയിരിക്കുകയാണ്. ഈ ആഴ്ചയാണ് അവസാന ഡേറ്റ്. എനിക്ക് എതിരെ എടുക്കപ്പെട്ട കേസുകളും അതിന് മാധ്യമങ്ങളും സർക്കാരും പൊതു ജനത്തിന് കൊടുത്ത ഇമേജ്ഉം കാരണം എന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണ്. വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നൽകാനാകൂ. അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാൻ കഴിയില്ല. എനിക്കും ഫാമിലിക്കും താമസത്തിന് അനുയോജ്യമായ വീട് നിങ്ങളുടെ കെയ്‌റോഫിൽ ഉണ്ടെങ്കിൽ അറിയിക്കുക.