കണ്ണൂർ: കർണാടകയിലെ കുടക് ജില്ലയോട് അടുത്തു കിടക്കുന്ന പയ്യാവൂർ മലനിരകളിലെ മുത്തപ്പന്റെ ആരു ഡസ്ഥാനമായ കുന്നത്തൂർ പാടിയിൽ ഈ വർഷത്തെ തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. കേരളത്തിൽ മലമുകളിൽ കൂട്ടിയുണ്ടാക്കിയ പാടിയിൽ ഒരു മാസക്കാലം ഉത്സവം നടക്കുന്ന അപൂർവ്വം സ്ഥലങ്ങളിലൊന്നാണ് കുന്നത്തൂർ പാടി.

ഓടച്ചൂട്ടുകളുടെ വെളിച്ചത്തിൽ അടിയന്തിരക്കാരും കരക്കാട്ടിടം വാണവരും പാടിയിൽ പ്രവേശിച്ച് കങ്കാണിയറയിൽ വിളക്കു തെളിയിച്ചതോടെയാണ് മലനിരകളിൽ മഞ്ഞു പെയ്തിറങ്ങുന്ന ഡിസംബറിന്റെ കുളിരിൽ കുന്നത്തൂരിലെ പാടിയിൽ പ്രവേശനം നടന്നത്. തിങ്കളാഴ്‌ച്ച വൈകുന്നേരം താഴെ പൊടിക്കളത്ത് കോമരം പൈങ്കുറ്റി വെച്ച ശേഷം പാടിയിൽ പ്രവേശിക്കൽ ചടങ്ങ് നടന്നു.

കരക്കാട്ടിടം വാണവർ അടിയന്തിര ക്കാർക്ക് കൈനീട്ടം നൽകിയ ശേഷം അഞ്ചില്ലം അടിയാ മാർ കളിക്കപ്പാട്ടോടു കൂടി ഇരു വശത്തും ഓടച്ചുട്ടും പിടിച്ച് തിരുവാഭരണപ്പെട്ടിയും ഭണ്ഡാരങ്ങളും പാടിയിലേക്ക് എഴുന്നെള്ളിച്ചു. കരക്കാട്ടിടം വാണവർ എസ.കെ.കുഞ്ഞിരാമൻ നായനാർ തന്ത്രി പോർക്കില്ലത്ത് സുബ്രഹ്‌മണ്യൻ നമ്പുതിരി എന്നിവരെ പാടിയിലേക്ക് ആനയിച്ചു.

വാദ്യമേളങ്ങളും വെടിക്കെട്ടുമായാണ് പാടിയിൽ പ്രവേശിക്കൽ ചടങ്ങ്. കോമരവും ചന്തനും മടപ്പുരയ്ക്കുള്ളിൽ പൈങ്കുറ്റി വെച്ച ശേഷം കങ്കാണിയറയിൽ വിളക്ക് തെളിയിച്ചതോടെ മാണ് ഉത്സവത്തിന് തുടക്കമായത്. തിങ്കളാഴ്‌ച്ച രാത്രി മുത്തപ്പന്റെ നാല് ജീവിത ഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പൻ പുറം കാലമുത്തപ്പൻ , നാടു വാഴീശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടി. ദിവസവും വൈകുന്നേരം ആറു മണിക്ക് ഊട്ടും വെള്ളാട്ടവും രാത്രി ഒൻപതു മണിക്ക് തിരുവപ്പനയും ഒന്നിടവിട്ട ദിവസങ്ങളിൽ മൂലം പെറ്റ ഭഗവതിയുമുണ്ടാകും.

ജനുവരി 16 ന് ഉത്സവം സമാപിക്കും. വർഷത്തിൽ തിരുവപ്പന മത്സരം നടക്കുന്ന ഒരു മാസം മാത്രമാണ് വനത്തിനുള്ളിലെ ദേവ സ്ഥാനത്ത് പ്രവേശനമുള്ളൂ. ജനുവരി 14 നാണ് ഉത്സവത്തിന്റെ സമാപനം. രണ്ടര ലക്ഷത്തിലേറെ പേർ ഇക്കുറി കുന്നത്തൂർ പാടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജിങ്ങ് ട്രസ്റ്റി കുഞ്ഞിരാമൻ നായനാർ പറഞ്ഞു.