പത്തനംതിട്ട: ശബരിമലയിൽ അരവണയ്ക്കായി നീണ്ട ക്യൂ തുടരുന്നു. മണിക്കൂറുകളോളം കാത്തുനിന്നാലാണ് തീർത്ഥാടകർക്ക് അരവണ കിട്ടുന്നത്. എല്ലാവർക്കും അരവണ ഉറപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പറയുന്നുണ്ടെങ്കിലും വിതരണത്തിന് കൂടുതൽ കൗണ്ടറുകൾ തുറക്കാത്തതിൽ പ്രതിഷേധത്തിലാണ് തീർത്ഥാടകർ.

തിരക്ക് കൂടുന്നതോടെ ഇനിയും കാര്യങ്ങൾ വഷളാകാനാണ് സാധ്യത. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏഴ് ലക്ഷത്തിലധികം വരുന്ന ടിൻ അരവണ ഇന്നലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് സീൽ ചെയ്ത് ഗോഡൗണിലേക്ക് മാറ്റിയിരുന്നു. എടുത്ത നടപടികളെക്കുറിച്ച് ഉടൻ സന്നിധാനത്തെ ഭക്ഷ്യ സുരക്ഷാ ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും.

ഇന്ന് രാവിലെയോടെയാണ് ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചത്. പുലർച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ ഇന്നലെ അരവണ വിതരണം നിർത്തിവച്ചത്. ഇന്നലെ അരവണ വിതരണം നിർത്തിവെച്ചത് ഭക്തരെ വലിയ തോതിൽ നിരാശരാക്കിയിരുന്നു.

ഈ സാഹചര്യം മുൻനിർത്തിയാണ് പുലർച്ചെ തന്നെ ഭക്തർക്ക് ഏലക്കയില്ലാത്ത അരവണ വിതരണം ചെയ്യാൻ തീരുമാനിച്ചത്. രാവിലെ തന്നെ അരവണ വാങ്ങാൻ ഭക്തരുടെ നീണ്ട ക്യൂ ഉണ്ടായി. അതേസമയം ഏലക്ക പ്രശ്‌നത്തിന് പരിഹാരം കാണാൻ ദേവസ്വം ബോർഡ് ശ്രമം തുടങ്ങി. ജൈവ ഏലക്കയ്ക്കയ്ക്ക് വേണ്ടിയാണ് ഇപ്പോൾ അന്വേഷണം. കോടതി ഇന്നലെ ഈ സാധ്യത തേടിയിരുന്നു.

ഭക്ഷ്യയോഗ്യമല്ലാത്ത ഏലക്ക ഉപയോഗിച്ചുള്ള അരവണ നിർമ്മാണം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കേന്ദ്ര ഭക്ഷ്യ സുരക്ഷാ അഥോറിറ്റി നൽകിയ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ അരവണ നിർമ്മാണം നിർത്താൻ കോടതി ഉത്തരവിട്ടത്.

അരവണയിൽ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ അനുവദനീയമായതിലും കൂടുതൽ കീടനാശിനി ഉണ്ടെന്നായിരുന്നു പരിശോധന ഫലം.കൊച്ചിയിലെ സ്‌പൈസസ് ബോർഡ് ലാബിലായിരുന്നു ഏലയ്ക്ക പരിശോധിച്ചത്. ഇതിൽ 14 ഇനങ്ങളിൽ അനുവദനീയമായതിന്റെ പത്തിരട്ടിയോളം കീടനാശിനിയുണ്ടെന്ന് കണ്ടെത്തി.