ശബരിമല: ശബരീശനെ വണങ്ങാൻ ഉത്തരകാശിയിൽ നിന്നുള്ള സംന്യാസി സംഘവുമെത്തി. ഉത്തരകാശിയിൽ നിന്നുള്ള സംന്യാസിസംഘം വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് ശബരിമല ദർശനത്തിനെത്തിയത്. ബ്രഹ്മവിദ്യാപീഠത്തിലെ ആചാര്യൻ സർവാനന്ദഗിരി മഹാരാജിന്റെ നേതൃത്വത്തിലാണ് എത്തിയത്.

ഹിമാലയത്തിലെ ഉത്തരകാശി ആദിശങ്കര ബ്രഹ്മവിദ്യാപീഠത്തിന്റെയും ഭഗവദ്പാദ ഭക്തമണ്ഡലിയുടെയും നേതൃത്വത്തിലും നാല്പതോളം സന്ന്യാസിമാരുടെ സാന്നിധ്യത്തിലും പത്മനാഭസ്വാമി സന്നിധിയിലെ ശൃംഗേരി മഠത്തിൽ ശാങ്കരഭാഷ്യപാരായണാഞ്ജലി നടന്നിരുന്നു. വെള്ളിയാഴ്ചമുതൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ഹിമാലയ ഋഷിസംഗമവും നടക്കും. ഇതിൽ പങ്കെടുക്കാനാണ് ഹിമാലയത്തിൽനിന്ന് മുപ്പതോളം സംന്യാസിമാർ കേരളത്തിലെത്തിയത്.

ഉത്തരകാശിയിലെ ഹരിബ്രഹ്മാനന്ദ തീർത്ഥ, ഋഷികേശ് കൈലാസാശ്രമത്തിലെ മേധാനന്ദപുരി, ഉത്തരകാശിയിലെ ശർവാനന്ദഗിരി, ഹരിദ്വാർ തത്വമസി ആശ്രമത്തിലെ പരമാനന്ദഗിരി തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

തിരുവനന്തപുരത്ത് നടക്കുന്ന നമാമി ശങ്കരം എന്ന പരിപാടിയിലും കോഴിക്കോട് അദ്വൈതാശ്രമത്തിൽനടന്ന പരിപാടിയിലും സംന്യാസിമാർ പങ്കാളികളായി. സിഐ. പ്രശാന്തിന്റെ നേതൃത്വത്തിൽ സ്വാമിമാർക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കി.