സന്നിധാനം: ശബരിമലയിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് 351 കോടിയുടെ വരുമാനം കിട്ടിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ.എസ്.അനന്തഗോപൻ അറിയിച്ചു.നാണയങ്ങൾ എണ്ണിത്തീരാനുണ്ട്. 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടിയെന്നാണ് വിലയിരുത്തൽ. നാണയം എണ്ണാൻ നിയോഗിച്ച ജീവനക്കാർക്ക് വിശ്രമം നൽകാൻ ആണ് ദേവസ്വം ബോർഡിന്റെ തീരുമാനം. തുടർച്ചയായി ജോലി ചെയുന്ന ജീവനക്കാർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു എന്ന് പരാതി ഉണ്ടായിരുന്നു. എഴുപത് ദിവസമായി ജീവനക്കാർ ജോലി ചെയ്യുകയാണ്. ബാക്കിയുള്ള നാണയങ്ങൾ ഫെബ്രുവരി 5 മുതൽ എണ്ണും.

അരവണപായസത്തിന് ഉപയോഗിക്കുന്ന ഏലക്കയുടെ ഗുണനിലവാരം സംബന്ധിച്ച് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ, ഭാവിയിൽ ഏലക്ക ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് പരിഗണിക്കും.പമ്പയിലെ ലാബിൽ ടെസ്റ്റ് ചെയ്താണ് എല്ലാം ഉപയോഗിക്കുന്നത്.ബോർഡിനു ഭക്ഷ്യ സുരക്ഷ ലൈസൻസ് ഇല്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. ലൈസൻസ് എടുക്കണമെന്ന നിർദ്ദേശം വന്നാൽ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി,