പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്ക്ക് മുന്നോടിയായുള്ള തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്തെത്തി. ആയിരക്കണക്കിനു ഭക്തരാണ് തങ്കഅങ്കി ചാർത്തിയ ദീപാരാധന തൊഴാൻ എത്തിയത്. തങ്കയങ്കി വഹിച്ചു കൊണ്ടുള്ള പേടകം വലിയ നടപ്പന്തലിൽ പ്രവേശിക്കുമ്പോൾ ഭക്തിസാന്ദ്രമായിരുന്നു ശബരിമല.

മണ്ഡലപൂജ ബുധനാഴ്ച നടക്കും. 41 ദിവസത്തെ കഠിനവ്രതകാലത്തിനു പരിസമാപ്തി കുറിച്ചാണ് ശബരിമലയിൽ തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന. മണ്ഡലപൂജ നാളെ 10.30 നും 11.30 നും ഇടയിലാകും നടക്കുക. മണ്ഡലപൂജയ്ക്ക് ശേഷം താത്കാലികമായി നടയടക്കും. ശേഷം ഡിസംബർ 30 ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്ക

മകരവിളക്ക് പ്രമാണിച്ച് ജനുവരി 13- നു വൈകിട്ട് പ്രസാദ ശുദ്ധക്രിയകൾ നടക്കും. ജനുവരി 14- ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15-നാണ് മകരവിളക്ക്. അന്നു പുലർച്ചെ 2.46- ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകൾക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്നു നടതുറക്കുക. തുടർന്നു തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും.

15, 16, 17, 18, 19 തീയതികളിൽ എഴുന്നള്ളിപ്പും നടക്കും. 19- ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളരാജാവിനു മാത്രം ദർശനം. തുടർന്നു നട അടയ്ക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.