പത്തനംതിട്ട: അയ്യപ്പ ഭക്തന്മാരിൽ നിന്ന് അധിക നിരക്ക് ഈടാക്കി കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസുകൾ ചൂഷണം ചെയ്യുന്നുവെന്ന പരാതി ശക്തമായിരിക്കുകയാണ്. കെഎസ്ആർടിസി സ്‌പെഷ്യൽ സർവ്വീസിന് പകരമായി സാമ്പത്തിക പ്രയാസമുള്ള അയ്യപ്പ ഭക്തന്മാരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും കൊണ്ടുവരാൻ ഇരുപത് വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദം നൽകണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം രംഗത്തെത്തി.

അമിതചാർജ് ഈടാക്കി പമ്പ-നിലയ്ക്കൽ റൂട്ട് കുത്തകവൽക്കരിച്ച സർക്കാർ നടപടിക്കെതിരെ പലകോണുകളിൽ നിന്നും വിമർശനം ഉയർന്ന സഹചര്യത്തിലാണ് വി എച്ച് പി യുടെ നിർദ്ദേശം വന്നിരിക്കുന്നത്. തീർത്തും സൗജന്യമായി നടപ്പാക്കുന്ന ഈ സേവന പ്രവർത്തനത്തിനു വേണ്ട അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ്. അയ്യർക്ക് നിവേദനം നൽകി.

സർക്കാർ വകുപ്പുകൾ അനുവാദം തന്നാൽ ഉടൻ തന്നെ ഇരുപത് ടെമ്പോ ട്രാവലറുകൾ ഈ സൗജന്യ യാത്രാ പദ്ധതിക്കു വേണ്ടി തയ്യാറാക്കി നിരത്തിലിറക്കുമെന്നും വിശ്വ ഹിന്ദു പരിഷത്ത് അറിയിച്ചു. ദേവസ്വം ബോർഡിനും ശബരിമല സ്‌പെഷ്യൽ കമ്മീഷണർക്കും സമാന ആവശ്യം ഉന്നയിച്ച് നിവേദനം നൽകുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ അനിൽ വിളയിൽ, സംസ്ഥാന ഗവേണിങ് കൗൺസിൽ അംഗങ്ങളായ കെ എൻ.സതീഷ് ഐഎഎസ്,ഗിരീഷ് രാജൻ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.