തിരുവനന്തപുരം: കേരളത്തെ ഭീതിയിലാക്കിയ നിപ്പാ വൈറസ് വ്യാപന കാലത്ത് സ്വന്തം ജീവൻ ത്യജിച്ച് രോഗി പരിചരണത്തിന്റെ മഹത്തായ സേവന സന്ദേശം നൽകിയ നഴ്‌സ് ലിനിയുടെ ഓർമകൾ അനുസ്മരിച്ച് കേരളം. 2018 മെയ് 21ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു ലിനിയുടെ മരണം. നിപ്പാ രോഗം പകർന്നുവെന്നു സംശയം ഉണ്ടായപ്പോൾ സഹപ്രവർത്തകരോടും വീട്ടുകാരോടും ലിനി കാണിച്ച മുൻകരുതൽ വലിയ മാതൃകയായിരുന്നു.

സിസ്റ്റർ ലിനിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും സംസ്ഥാനത്തിന്റെ പുതിയ ആരോഗ്യമന്ത്രി വീണാ ജോർജും ഓർമകൾ പങ്കുവച്ചു.

ലിനിയുടെ ഓർമകൾക്ക് മരണമില്ലെന്നും ഈ ദിനം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും ശൈലജ സമൂഹ മാധ്യമത്തിൽ കുറിച്ചു. ധീരമായ ഓർമകൾ ശേഷിപ്പിച്ചാണ് സിസ്റ്റർ ലിനി നമ്മെ വിട്ടുപിരിഞ്ഞതെന്ന് വീണാ ജോർജ് സമൂഹ മാധ്യമത്തിൽ കുറിച്ചു. നാടിനെ സേവിക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ലിനിയുടെ ജീവിതം ആവേശമാണെന്നും വീണാ ജോർജ് പറഞ്ഞു.

കെ.കെ. ശൈലജയുടെ കുറിപ്പ്

ലിനിയുടെ ഓർമകൾക്ക് മരണമില്ല. ഈ ദിനം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളിൽ പതിഞ്ഞിട്ടുണ്ട് ലിനി എന്ന ജീവത്യാഗിയായ മാലാഖയുടെ മുഖം. ആദ്യഘട്ടത്തിൽ വൈറസ് ബാധിച്ച 18 പേരിൽ 16 പേരെയും നമുക്ക് നഷ്ടപ്പെട്ടിരുന്നു. രോഗപ്പകർച്ച കൂടിയ വൈറസ് ആയിരുന്നിട്ടും കൂടുതൽ ആളുകളിലേക്ക് രോഗപ്പകർച്ച തടയാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.

ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ത വകുപ്പുകളിലേയും മുൻ മന്ത്രി ടി.പി. രാമകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് ആധാരം.

നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനി സിസ്റ്റർക്ക് രോഗം ബാധിക്കുന്നത്. താൻ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭർത്താവിന് എഴുതിയ കത്ത് ഇന്നും ഏറെ വേദന നിറയ്ക്കുന്നു. കേരളത്തിന്റെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓർമകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ.

വീണാ ജോർജിന്റെ കുറിപ്പ്

ധീരമായ ഓർമകൾ ശേഷിപ്പിച്ച് സിസ്റ്റർ ലിനി നമ്മെ വിട്ടിപിരിഞ്ഞിട്ട് മൂന്ന് വർഷം. പകർച്ചവ്യാധികൾക്കെതിരായ മുന്നണി പോരാട്ടത്തിൽ ഏറ്റവും ത്യാഗോജ്ജ്വലമായ ഓർമയാണ് സിസ്റ്റർ ലിനി. ലിനിയുടെ ഭർത്താവ് സജീഷിനെ രാവിലെ വിളിച്ചിരുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയിലേക്ക് ആവശ്യമായ എല്ലാ ആഹാര സാധനങ്ങളും ഇന്ന് ആ കുടുംബം നൽകുകയാണ്. ലിനിയുടെ ഓർമ ദിവസം ഏറ്റവും മാതൃകാപരമായി തന്നെയാണ് ആ കുടുംബം ആചരിക്കുന്നത്.

കേരളത്തെ ഭീതിയിലാക്കിയ നിപ്പാ കാലത്ത് സ്വന്തം ജീവൻ ത്യജിച്ച് രോഗി പരിചരണത്തിന്റെ മഹത്തായ സേവന സന്ദേശം നൽകിയ ലിനിയെ മലയാളിക്ക് മറക്കാനാവില്ല .2018 മെയ് 21ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു ലിനിയുടെ മരണം. നിപ്പാ രോഗം പകർന്നുവെന്നു സംശയം ഉണ്ടായപ്പോൾ സഹപ്രവർത്തകരോടും വീട്ടുകാരോടും ലിനി കാണിച്ച മുൻകരുതൽ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് മാതൃകയാണ്. മരണം മുന്നിൽ കണ്ടപ്പോഴും മക്കളുൾപ്പെടെയുള്ളവരെ കാണാതെ, ആത്മധൈര്യം കൈവിടാതെ ലിനി രോഗത്തോട് പൊരുതി.

കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി നാടിനെ സേവിക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ലിനിയുടെ ജീവിതം ആവേശമാണ്. അതി ജാഗ്രതയോടെ ഈ കാലഘട്ടത്തിൽ നമുക്ക് ലിനിയുടെ ഓർമ്മകൾ പുതുക്കാം. വിശ്രമമില്ലാതെ കരുതലോടെ പ്രവർത്തിക്കുന്ന കേരളത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നു.