ആലപ്പുഴ: കള്ളവോട്ടിന് പിന്നിൽ പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല. തന്റെ അമ്മയുടെ വോട്ട് പഴയ ലിസ്റ്റിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. തന്റേയും ഭാര്യയുടേയും മകന്റേയും മരുമകളുടേയും പേരും മാറ്റി. ഇവർക്കൊന്നും ഇരട്ട വോട്ടില്ല. അമ്മയുടെ പേര് മാത്രം മാറ്റിയില്ല. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഇതൊന്ന് കൊണ്ട് താൻ ഉന്നയിച്ച കള്ളവോട്ടിൽ പിന്നോട്ട് പോകില്ല. കള്ളവോട്ട് കൊണ്ട് ജയിക്കാൻ പിണറായിയെ അനുവദിക്കില്ല. പോരാട്ടം തുടരും-ചെന്നിത്തല പറഞ്ഞു.

കള്ളവോട്ടിന് പിന്നിൽ ചെന്നിത്തലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തല മറുപടിയുമായി എത്തിയത്. മുഖ്യമന്ത്രിയെ കടന്നാക്രമിക്കുകയായിരുന്നു ചെന്നിത്തല. കള്ളവോട്ടിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് ശരിയല്ലെന്ന് ചെന്നിത്തല ആരോപിച്ചു. ഈ കള്ളക്കളിക്കെതിരെ പോരാടും. തന്റെ അമ്മയുടെ പേരു പറഞ്ഞ് കള്ളത്തരം മറയ്ക്കാൻ അനുവദിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി എസ് എസ് ലാലിനും ഇരട്ട വോട്ടുണ്ട്. ബിജെപിയും സിപിഎമ്മും തമ്മിൽ ഡീലുണ്ട്. കേന്ദ്ര മന്ത്രി നിഥിൻ ഗഡ്ഗരിയാണ് ഇതിന് പിന്നിൽ. ബിജെപി ഏജന്റ് മുഖ്യമ്ര്രന്തിയാണെന്നും ചെന്നിത്തല ആരോപിച്ചു.

നേരത്തെ ചെന്നിത്തലയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി രംഗത്തു വന്നിരുന്നു. കിഫ്ബിക്കെതിരായ നടപടികളിൽ കടുത്ത വിമർശനവും നടത്തി. കിഫ്ബിയെ കുറിച്ച് പരിഹസിക്കുമ്പോഴും അതിന്റെ കഴുത്തിൽ കുരുക്കിടാനുള്ള ആരാച്ചാർ പണി യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നും ഇപ്പോൾ അതും സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം തുറന്നുകൊടുത്ത വാതിലിലൂടെയാണ് കേന്ദ്ര ഏജൻസികൾ നശീകരണ പ്രവർത്തനം നടത്തുന്നത്. അവർക്ക് കിഫ്ബിയെ തകർക്കണമെന്നും ലൈഫ് പദ്ധതി അട്ടിമറിക്കണമെന്നും അദ്ദേഹം ആരോപിച്ചു.

കിഫ്ബിക്കെതിരേ കോൺഗ്രസിനും യു.ഡി.എഫിനും ആർ.എസ്.എസിനും ഓരേ വികാരമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. നാടിനും ജനങ്ങൾക്കും പ്രയോജനകരമായ ഒരു കാര്യവും നടക്കരുത് എന്ന വാശിയിലാണ് കോൺഗ്രസും യുഡിഎഫും അവരെ സഹായിച്ചുകൊണ്ട് ബിജെപിയും നടത്തുന്നത്. എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള നടപടിയാണെന്നും പ്രതിപക്ഷ നേതാവ് ബിജെപിയുടെ സംസ്ഥാന വക്താവായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. ഭക്ഷ്യകിറ്റും ക്ഷേമ പെൻഷനും മുടക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു. സർക്കാർ പെൻഷനും അരിയും വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് കണ്ടുകൊണ്ടല്ല. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ വിതരണം ചെയ്ത ഭക്ഷ്യകിറ്റിന്റെ കിറ്റിന്റെ പിതൃത്വം കേന്ദ്രത്തിനാണ് എന്ന് പ്രചരിപ്പിച്ച സംഘപരിവാറിനെ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ തകർക്കാർ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന് അവസരം തുറന്നിട്ട് കൊടുക്കുകയാണ്. ജനങ്ങൾക്കുള്ള ഭക്ഷണവും പെൻഷനും പോലും മുടക്കണം എന്ന നിലപാടെടുത്ത പ്രതിപക്ഷ നേതാവ് കേന്ദ്ര ബിജെപി സർക്കാരിന്റെ കേരളത്തിലെ ശക്തനായ വക്താവായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇരട്ടവോട്ട് വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തു വന്നിരുന്നു. ഉത്സവ പറമ്പിലെ പോക്കറ്റിക്കാരന്റെ രീതിയാണ് ചെന്നിത്തലയുടേത്. പോക്കറ്റടിച്ച് മുന്നിൽ കാണുന്ന ആളെ പോക്കറ്റടിക്കാരൻ എന്ന് വിളിച്ച് ഓടുന്ന രീതിയാണ് ചെന്നിത്തലയുടെ ഇരട്ടവോട്ട് ആക്ഷേപമെന്നും മന്ത്രി പറഞ്ഞു. ഇരട്ടവോട്ടിന്റെ ആളുകൾ കോൺഗ്രസുകാരൻ തന്നെയാണ്. ഇനിയും കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി എസ്.എസ്.ലാലിനും മന്ത്രി രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ടുള്ളതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കടകംപള്ളിയുടെ വിമർശനം. എസ്.എസ്.ലാലിന് വട്ടിയൂർക്കാവിലാണ് ഇരട്ട വോട്ടുള്ളത്. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇതിന് പിന്നിലെന്ന് എസ്.എസ്.ലാൽ പ്രതികരിച്ചു. ഈ വിവാദം കത്തുമ്പോഴാണ് ചെന്നിത്തല മറുപടിയുമായി രംഗത്ത് വരുന്നത്.