പാലക്കാട്: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്കെതിരെ പ്രതിഷേധം നടത്തി രാജിവച്ച ലതികാ സുഭാഷിനെതിരെ ആലത്തൂർ എംപി രമ്യ ഹരിദാസ്. ലതികയുടെ വിലയിരുത്തൽ ശരിയല്ല. സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളുടെ എണ്ണം കുറവാണെന്ന അഭിപ്രായം തനിക്കില്ലെന്നും രമ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

''സ്ഥാനാർത്ഥി പട്ടികയിൽ ഒരു പ്രശ്നവുമില്ല. സ്ത്രീകൾക്ക് പ്രാതിനിധ്യം കിട്ടിയില്ലെന്ന് വിലയിരുത്താൻ കഴിയില്ല. പട്ടികയിൽ സ്ത്രീകളുടെ എണ്ണം കുറവാണെന്ന അഭിപ്രായം എനിക്കില്ല. ജയസാധ്യത നോക്കിയാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. ലതിക പ്രകടിപ്പിച്ചത് സ്വന്തം വികാരമാണ്. അവർ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്നില്ല. ഇത് സംബന്ധിച്ച വാർത്തകളെല്ലാം മാധ്യമസൃഷ്ടി മാത്രമാണ്.''- രമ്യ ഹരിസാദ് പ്രതികരിച്ചു.

ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചെന്ന പരാതി ശരിയല്ലെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു.ഏറ്റുമാനൂർ തന്നെ വേണമെന്ന നിലപാടിലായിരുന്നു ലതിക. മറ്റ് സീറ്റ് നൽകാമെന്ന ഉപാധി ലതിക സ്വീകരിച്ചില്ല. കബളിപ്പിച്ചത് ആരെന്ന് അവരോട് ചോദിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്കു കൂടുതൽ പ്രാതിനിധ്യം നൽകാൻ പരമാവധി ശ്രമിച്ചിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ ഒമ്പതെണ്ണം മാത്രമേ കൊടുക്കുകയുള്ളൂ. ലതിക സുഭാഷ് ഏറ്റുമാനൂർ സീറ്റാണ് ആവശ്യപ്പെട്ടത്. എന്നാൽ ആ സീറ്റ് വേണ്ടെന്നാണ് അവർ പറഞ്ഞത്. ഗ്രൂപ്പ് പരിഗണനയില്ലാതെയാണ് സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിൻസ് ലൂക്കോസ് പറഞ്ഞു. ലതിക മത്സരിച്ചാൽ അത് യുഡിഎഫിന് കെട്ടുറപ്പിനെ ബാധിക്കുമെന്നും വിഷയത്തിൽ യുഡിഎഫ് നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിൻസ് ലൂക്കോസ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. ഒരു പാർട്ടിയുടെയും പിന്തുണയില്ലെങ്കിലും തനിക്ക് ഏറ്റുമാനൂരിൽ വിജയിക്കാനാവുമെന്ന് ലതിക സുഭാഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതൽ ആലോചിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ലതിക സുഭാഷ് പ്രതികരിച്ചു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ചിട്ട് ഫോൺ പോലും എടുത്തിട്ടില്ലെന്നും ഇനി കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാവില്ലെന്നും ലതിക സുഭാഷ് പറഞ്ഞു. വനിതകളിൽ മത്സരിപ്പിക്കേണ്ടത് പാർട്ടിയിൽ പ്രവർത്തിച്ചവരെയാണ്. പാർട്ടിയിൽ പ്രവർത്തിക്കാത്തവരെ കൊണ്ടു വന്നിട്ട് കാര്യം ഇല്ലെന്നും ലതിക സുഭാഷ് പറഞ്ഞു.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ലതിക സുഭാഷ് രാജിവെച്ചത്. '32 വർഷമായി കേരളത്തിൽ പ്രവർത്തിച്ച ഒരു പൊതു പ്രവർത്തക എന്ന നിലയിൽ ഏതെങ്കിലും ഒരു അപ്പക്കഷ്ണത്തിന് വേണ്ടി കാത്തിരിക്കുന്നതിലും നല്ലത് ഇത്തരമൊരു നിലപാടാണ്. ഇനിയെങ്കിലും കോൺഗ്രസ് പാർട്ടി നിലപാടെടുത്ത് സ്ത്രീകളെ അംഗീകരിക്കണം. അതിന് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. ആരോടും പരിഭവമില്ല. ആരോടുമുള്ള പോരല്ല. ഞാൻ വേറൊരു പാർട്ടിയിലും പോവില്ല. ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കണമെന്ന് എന്നോട് എല്ലാവരും പറയുന്നുണ്ട്. അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല'.- അവർ വ്യക്തമാക്കി.