ന്യൂഡൽഹി : റിബപ്ലിക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്. 27,000 പൊലീസ് ഉദ്യോഗസ്ഥരേയും സൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചു. റിപബ്ലിക് ദിനത്തിൽ ഭീകരാക്രമണം ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താന അറിയിച്ചു.

ഡെപ്യൂട്ടി കമ്മീഷണർ, പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ എന്നീ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. സായുധ സേനാംഗങ്ങളെയും, കമാൻഡോകളെയും, സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സിലെ (സിഎപിഎഫ്) ഓഫീസർമാരെയും ജവാന്മാരെയും ചുമതല ഏൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിന പരേഡിനായി 71 ഡിസിപിമാർ, 213 എസിപിമാർ, 753 ഇൻസ്പെക്ടർമാർ എന്നിവരുൾപ്പെടെ 27,723 പൊലീസ് ഉദ്യോഗസ്ഥരെ തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പബ്ലിക് ദിന സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചുകൊണ്ട് അസ്താന പറഞ്ഞു. സിഎപിഎഫിന്റെ 65 കമ്പനികളാണ് ഇവരെ സഹായിക്കുന്നത്.

കഴിഞ്ഞ രണ്ട് മാസമായി ഡൽഹി പൊലീസ് മറ്റ് സുരക്ഷാ ഏജൻസികളുമായി ഏകോപിപ്പിച്ച് തലസ്ഥാനത്ത് ഭീകരവിരുദ്ധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ഭീകരരും രാജ്യവിരുദ്ധ ശക്തികളും എപ്പോഴും ലക്ഷ്യമിടുന്ന പ്രദേശമായതിനാലാണ് ഡൽഹിയിൽ സുരക്ഷ കടുപ്പിച്ചിരിക്കുന്നത്. എല്ലാ വർഷത്തേയുംപോലെ ഈ വർഷവും പൊലീസ് വളരെ ജാഗരൂകരാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷങ്ങൾ കണക്കിലെടുത്ത് തലസ്ഥാനത്ത് യുഎവി, പാരാഗ്ലൈഡർ, ഹോട്ട് എയർ ബലൂൺ ഉൾപ്പെടെയുള്ള ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ജനുവരി 20 മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് ഫെബ്രുവരി 15 വരെ തുടരും.