ന്യൂഡൽഹി: യുദ്ധഭൂമിയായ യുക്രൈനിൽ നിന്ന് എത്തിയ വിദ്യാർത്ഥിയുടെ പിതാവ് മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി. യുക്രൈനിലെ സുമിയിൽ കുടുങ്ങിയ മകനെ ഒഴിപ്പിച്ചതിനാണ് കശ്മീരിൽ നിന്നുള്ള സഞ്ജയ് പണ്ഡിത സർക്കാരിനും പ്രധാനമന്ത്രി മോദിക്കും നന്ദി പറഞ്ഞത്.

തിരിച്ചുവന്നത് എന്റെ മകനല്ല, മോദിജിയുടെ മകനാണെന്ന് പറയാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുമിയിലെ സംഘർഷാവസ്ഥ കാരണം മകന്റെ തിരിച്ചുവരവിൽ തനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ലെന്നും സർക്കാരിനോട് നന്ദിയുണ്ടെന്നും വികാരാധീനനായ പിതാവ് പറഞ്ഞു. 'സുമിയിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്റെ മകനെ ഒഴിപ്പിച്ചതിന് ഞാൻ സർക്കാറിനോട് എന്നും നന്ദിയുള്ളവനാണ്- അദ്ദേഹം പറഞ്ഞു.

ഡൽഹി വിമാനത്താവളത്തിലാണ് വിദ്യാർത്ഥികൾ വിമാനമിറങ്ങിയത്. വിദ്യാർത്ഥികളെ സ്വീകരിക്കാൻ മാതാപിതാക്കൾ എത്തിയിരുന്നു. മധുരം നൽകിയാണ് വിദ്യാർത്ഥികളെ സ്വീകരിച്ചത്. വൈകാരിക രംഗങ്ങൾക്കും വിമാനത്താവളം സാക്ഷിയായി. 'ഭാരത് മാതാ കീ ജയ്', 'മോദി ഹേ തോ മുംകിൻ ഹേ' എന്നീ മുദ്രാവാക്യങ്ങളും ഉയർന്നു. സംഘർഷഭരിതമായ നഗരമായ സുമിയിൽ നിന്ന് ഒഴിപ്പിച്ച 674 പേരെയും കൊണ്ട് മൂന്ന് വിമാനങ്ങളാണ് വെള്ളിയാഴ്ച ഡൽഹിയിലെത്തിയത്.