തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) എം.ശിവശങ്കറിനെ പ്രതിചേർത്തു സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കുന്ന 'റസിയുണ്ണി' അനെർട്ടിലെ ജീവനക്കാരി. ശിവശങ്കരനുമായുള്ള അടുത്ത ബന്ധമാണ് ഇവരുടെ പേരും കുറ്റപത്രത്തിൽ ഉൾപ്പെടാൻ ഇടയാക്കിയത്.

സ്വർണക്കടത്തു കേസ് സംബന്ധിച്ച വിവരങ്ങൾ സിപിഎം അനുഭാവിയായ ഇവരുമായി ശിവശങ്കർ എന്തിനു പങ്കുവച്ചു എന്നതിനെ സംബന്ധിച്ച് ഇഡി അന്വേഷണം ആരംഭിച്ചു. അനെർട്ടിലെ ജീവനക്കാരിയായിരുന്ന ഇവർ ഇടയ്ക്കു ലൈഫ് മിഷനിൽ ഡെപ്യൂട്ടേഷനിലെത്തിയിരുന്നു. പിന്നീട് അനെർട്ടിലേക്കു തന്നെ മടങ്ങുകയാണ് ഉണ്ടായത്. ഭർത്താവിന്റെ പേരും ചേർത്താണ് എം.ശിവശങ്കർ ഫോണിൽ ജീവനക്കാരിയുടെ പേര് സേവ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെയാണ് കുറ്റപത്രത്തിൽ ഇവരുടെ പേരും എത്തിയത്.

ഇവരിൽനിന്ന് മൊഴിയെടുക്കുന്നതിനെക്കുറിച്ചും ഇഡി ആലോചിക്കുന്നുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വാർത്തകളും പ്രൈസ് വാട്ടർ കൂപ്പേഴ്‌സുമായുള്ള ഇടപാടുകളെക്കുറിച്ചും എം.ശിവശങ്കർ ജീവനക്കാരിയുമായി വാട്‌സ്ആപ്പിൽ ദിവസേന ചാറ്റ് ചെയ്തിരുന്നു. ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ ഇവരാരാണെന്നു വ്യക്തമാക്കിയിരുന്നില്ല. ശിവശങ്കറുമായുള്ള ചാറ്റിന്റെ വിശദാംശങ്ങൾ തേടുകയാണ് ഇഡിയുടെ ലക്ഷ്യം.

കേസിലെ പ്രതികളായ സരിത്, സ്വപ്ന എന്നിവരെക്കുറിച്ചും ഇവരുമായി ശിവശങ്കർ ചാറ്റ് ചെയ്തിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. ലൈഫ് മിഷൻ ഇടപാടിൽ 1.08 കോടിരൂപ കോഴ ലഭിച്ചശേഷം യൂണിടാക് ബിൽഡേഴ്‌സിനെ ശിവശങ്കർ പലർക്കും ശുപാർശ ചെയ്തതായും ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് ശിവശങ്കർ ഉത്തരം നൽകിയില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസിൽ ശിവശങ്കറിനു ശക്തമായ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ഇഡി അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.

വി എസ് മുഖ്യമന്ത്രിയായിരിക്കെ ഭരണ തലത്തിൽ നിർണായക ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയാണ് റസിയണ്ണി. ശിവശങ്കറിന്റെ പ്രത്യേക താല്പര്യത്തിൽ സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഏകോപന ചുമതല ഇവർക്കായരുന്നു. എന്നാൽ ശിവശങ്കർ വിവാദത്തിൽ പെട്ടതോടെ ഇവർ അനർട്ടിലേക്ക് മടങ്ങുകയാണ് ഉണഅടായത്. ശിവശങ്കറിനെ പൂർണ്ണമായും പിന്തുണക്കുന്ന നിലപാടായിരുന്നു ഇവർക്ക്.

അതുകൊണ്ട്്് കൂടുതൽ അന്വേഷണത്തിന് ശേഷം ഈ സ്ത്രീക്ക് സ്വർണക്കടത്തുമായോ മറ്റു അഴിമതികളുമായോ നേരിട്ടു ബന്ധമില്ലന്ന് തെളിഞ്ഞാൽ കേസിൽ സാക്ഷിയാക്കാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ആലോചനയുണ്ട്. റസിയുണ്ണി ആരെന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണം ചെന്നെത്തി നില്ക്കുന്നത് ബി ടെക് ബിരുദധാരിയായ ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥയിലാണ്. ശിവശങ്കർ തന്നെ പ്രത്യേക താല്പര്യം എടുത്ത് നവകേരള മിഷനുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളുടെ ഏകോപനം ഏല്പിച്ചിരുന്ന മധ്യ വയസ്‌ക്കയാണ് സംശയത്തിന്റെ നിഴലിൽ നില്ക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടു മുകളിൽ പ്രത്യേക കാബിൻ നിർമ്മിച്ച് കുടിയിരുത്തപ്പെട്ട ഉദ്യോഗസ്ഥ വൈദ്യുതി വകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥയാണ്. ശിവശങ്കറിനെതിരെ മാധ്യമങ്ങളിൽ വാർത്തകൾ തുടർച്ചയായി വരികയും ഇ ഡി ചോദ്യം ചെയ്യുകയും ചെയ്തതോടെ വിവാദത്തിൽപ്പെട്ട ഈ ഉദ്യോഗസ്ഥ ഏകോപന ചുമതല മതിയാക്കി മാതൃ സ്ഥാപനത്തിലേക്ക് മടങ്ങിപോയി. തുടർന്ന് ബന്ധുവിന്റെ ചിക്തസ കാര്യം പറഞ്ഞ് ദീർഘാവധിയിൽ പ്രവേശിക്കുകയും ചെയ്തു.

വി എസ് അച്യൂതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നിർണായക ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ അവർക്ക് ഇ ഡി നോട്ടീസ് നല്കിയേയ്ക്കും. ഇ ഡി യുടെ പ്രാഥമിക നിഗമനം അനുസരിച്ച് ഇവർക്ക് സ്വർണക്കടത്തുമായി ബന്ധമില്ല. എന്നാൽ പല കാര്യങ്ങളും അവർക്ക് അറിവുണ്ടായിട്ടും അത് അന്വേക്ഷണ ഏജൻസികളെയോ സർക്കാർ അധികാരികളെയോ അറിയിച്ചിട്ടില്ല. അത് വീഴ്ചയാണ്. ഇക്കാര്യം ഇ ഡി പരിശോധിക്കും.

ശിവശങ്കറിന്റെ കഴിഞ്ഞ ജന്മദിനത്തിൽ സ്വപ്ന ഐഫോൺ സമ്മാനിച്ച കാര്യവും 2018 ലെ ജന്മദിനത്തിൽ വിലകൂടിയ വാച്ച് സമ്മാനിച്ചകാര്യവും ശിവശങ്കറിന്റെ മൊഴികളായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ വിലകൂടിയ സമ്മാനങ്ങൾ വാങ്ങുന്നതു നിയമവിരുദ്ധമല്ലേയെന്ന് ഇഡി ശിവശങ്കറിനോടു ചോദിച്ചപ്പോൾ അടുത്ത ബന്ധുക്കളിൽ നിന്നും കുടുംബ സുഹൃത്തുക്കളിൽ നിന്നും ജന്മദിന സമ്മാനങ്ങൾ വാങ്ങുന്നതിൽ തെറ്റില്ലെന്നായിരുന്നു മറുപടി.

2019 ഏപ്രിൽ 2ലെ വാട്‌സാപ് സന്ദേശങ്ങളിൽ നിന്നു നയതന്ത്ര പാഴ്‌സൽ വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതായി തെളിഞ്ഞു. ഇക്കാര്യം കൊച്ചിയിലെ കസ്റ്റംസ് ക്ലിയറിങ് ഏജൻസിയായ കപ്പിത്താൻസിലെ വർഗീസ് ജോർജ് സ്ഥിരീകരിച്ചു. ഇക്കാര്യം കോൺസുലേറ്റിൽ അറിയിക്കാൻ വിളിച്ചപ്പോൾ പി.എസ്.സരിത് ഫോണെടുത്തു. വൈകാതെ വെല്ലിങ്ടൻ ഐലൻഡിലെ കസ്റ്റംസ് ഹൗസ് ഓഫിസിലേക്കു ഫോൺവിളിയെത്തി. അന്ന് നയതന്ത്ര പാഴ്‌സൽ തുറന്നു പരിശോധിക്കാൻ കസ്റ്റംസ് തീരുമാനിച്ചെങ്കിലും ശിവശങ്കറിന്റെ ഫോൺവിളി എത്തിയതോടെ പരിശോധന ഒഴിവാക്കി വിട്ടുകൊടുത്തു.