കൊല്ലം: കരുനാഗപ്പള്ളിയിൽ വിവരാവകാശ പ്രവർത്തകന്റെ വീട്ടിൽ കയറി റിട്ടയേർഡ് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണം. കരുനാഗപ്പള്ളി സ്വദേശി ശ്രീകുമാറിനെയും അമ്മയെയുമാണ് റിട്ട. എസ്‌ഐ. ചവറ സ്വദേശി അബ്ദുൽ റഷീദ് ഉൾപ്പെടെയുള്ള അഞ്ചംഗസംഘം മർദിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

ആക്രമണത്തിൽ ശ്രീകുമാറിനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. മർദനം തടയാനെത്തിയ സമീപവാസിയായ സ്ത്രീയ്ക്കും പരിക്കേറ്റു. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്.

റിട്ടയേർഡ് എസ് ഐ ചവറ സ്വദേശിയായ റഷീദിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്ന് ശ്രീകുമാർ പറഞ്ഞു. കമ്പി വടി ഉപയോഗിച്ചായിരുന്നു ശ്രീകുമാറിനേയും അമ്മയേയും അഞ്ചംഗ സംഘം മർദിച്ചത്. റഷീദിന്റെ മകന്റെ അനധികൃത നിർമ്മാണത്തിനെതിരെ പരാതി നൽകിയതാണ് അക്രമത്തിന് കാരണമെന്ന് ശ്രീകുമാർ ആരോപിക്കുന്നു



അബ്ദുൽ റഷീദിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ എട്ടു മണിക്കാണ് റഷീദും മറ്റ് അഞ്ച് പേരും ശ്രീകുമാറിന്റെ വീട്ടിലെത്തിയത്. വാക്കുതർക്കം സംഘർഷത്തിലെത്തിയതിനു പിന്നാലെ റഷീദ് ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് ശ്രീകുമാർ പറഞ്ഞു.

മർദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അടിയേറ്റ് ശ്രീകുമാറിന്റെ അമ്മ നിലത്തുവീണ് കിടക്കുന്നതും കമ്പിവടിയുമായി റഷീദ് ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ശ്രീകുമാറാണ് ആദ്യം ആക്രമിച്ചതെന്നും ഇരുമ്പുവടി റഷീദ് പിടിച്ചുവാങ്ങിക്കുകയാണ് ചെയ്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ, റഷീദ് ഇരുമ്പുവടി കയ്യിൽ പിടിച്ചുകൊണ്ട് ആക്രമണം നടത്തുന്നതാണ് ഉള്ളത്.

റഷീദിന്റെ മകന്റെ അനധികൃത നിർമ്മാണത്തിനെതിരേ ശ്രീകുമാർ നേരത്തെ പരാതി നൽകിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് ശ്രീകുമാറിന്റെ ആരോപണം. അതേസമയം, ഇരുകുടുംബങ്ങളും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നതായും ഇതുസംബന്ധിച്ച ചർച്ചയ്ക്ക് വന്നപ്പോഴാണ് അക്രമസംഭവമുണ്ടായതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

സംഭവത്തിൽ റഷീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ബന്ധു ഉൾപ്പെടെയുള്ള നാലുപേരെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലുള്ള ശ്രീകുമാറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വധശ്രമം ഉൾപ്പെടെ ചുമത്തി ഇവർക്കെതിരേ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.