തൃശൂർ: കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് തൃശൂർ അതിരൂപതാ ആസ്ഥാനത്ത് വൈദികരുടെ പ്രതിഷേധം. ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ വൈദികർ തടഞ്ഞുവെച്ചു.

എറണാകുളം അങ്കമാലി അതിരൂപതയിൽ ഇത്തരത്തിൽ പുതുക്കിയ കുർബാനക്രമം നടപ്പിലാക്കുന്നത് നീട്ടിവെച്ച സാഹചര്യത്തിൽ, അതേ തീരുമാനം തന്നെ തൃശൂർ അതിരൂപതയും എടുക്കണം എന്ന ആവശ്യമാണ് വൈദികർ മുന്നോട്ടുവെക്കുന്നത്.

എന്നാൽ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഇതംഗീകരിക്കാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് വൈദികർ ബിഷപ്പിനെ മുറിക്കുള്ളിൽ തടഞ്ഞുവെക്കുകയായിരുന്നു.

ഏകീകരിച്ച കുർബാന നാളെ നടപ്പാക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. ഒരുവിഭാഗം വിശ്വാസികൾ ബിഷപ്പിന് അനുകൂലമായും അതിരൂപത ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.