കണ്ണൂർ: കെ സുധാകരനെ വിമർശിച്ച മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് റിജിൽ ചന്ദ്രൻ മാക്കുറ്റി. ആദർശം മാത്രം പറഞ്ഞാൽ പാർട്ടി വളരില്ലെന്നും സ്വന്തം ഇമേജ് വർധിപ്പിക്കാൻ ശ്രമിച്ചതാണ് കോൺഗ്രസിനെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നും റിജിൽ ഫേസ്‌ബുക്കിൽ എഴുതി. വി എം സുധീരന്റെ പേര് പരാമർശിക്കാതെയാണ് റിജിലിന്റെ പരാമർശം.

കെപിസിസി പ്രസിഡന്റ് പദവി ഏറ്റെടുത്ത് എല്ലാം കുളമാക്കി അവസാനം ഇട്ട് എറിഞ്ഞ് രാജിവെച്ച് പോയ ആൾ ഇപ്പോഴും വാർത്ത കിട്ടാൻ രാജി നാടകവുമായി നടക്കുകയാണെന്നും റിജിൽ ആരോപിച്ചു. ഈ പാർട്ടി ഒരിക്കലും രക്ഷപ്പെടാൻ പാടില്ലെന്ന ശകുനി മനസ്സാണ് ഇപ്പോൾ കെപിസിസി പ്രസിഡന്റിനെതിരെ പ്രസ്ഥാനവയുമായി രംഗത്തുവരുന്നതിന് പിന്നിലുള്ള ലക്ഷ്യമെന്നും റിജിൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

റിജിൽ ചന്ദ്രൻ മാക്കുറ്റിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

നാല് MLA മാർ ഉള്ള കണ്ണൂരിൽ രണ്ട് പേർ ഇപ്പോഴും ഉണ്ട്. തൃശ്ശൂരിൽ ജനിച്ച് ആലപ്പുഴയിൽ എം പി യായി തിരുവനന്തപുരത്ത് താമസിക്കുന്നനേതാവിന്റെ ജില്ലകളിൽ മുന്നേ എത്ര MLA ഉണ്ടായിരുന്നു ,ഇപ്പോൾ എത്ര MLA ഉണ്ട് എന്ന് അറിഞ്ഞിട്ടാണോ കണ്ണൂരിനെ കുറിച്ച് വിമർശിക്കുന്നത്.ഉമ്മൻ ചാണ്ടി സർ ഭരിക്കുമ്പോൾ KPCC അദ്ധ്യക്ഷനായ നേതാവ് ഞാൻ KPCC പ്രസിഡന്റ് അല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞ് UDF സർക്കാരിനെതിരെയും കോൺഗ്രസ്സ് മന്ത്രിമാർക്ക് എതിരെ ആരോപണ ശരങ്ങൾ ഉന്നയിച്ച്, UDF ന്റെ തുടർ ഭരണത്തെ തകർത്ത ആൾ തന്നെ ഇന്നത്തെ KPCC പ്രഡന്റിനെതിരെ പറയുമ്പോൾ അത് തനി കുശിമ്പ് കൊണ്ടാണെന്ന് ആളുകൾക്ക് മനസ്സിലാകുന്നുണ്ട്.പാലക്കാട് എം പി ശ്രി വി കെ ശ്രീകണ്ഠൻ പറഞ്ഞതാണ് നൂറു ശതമാനം ശരി കെ സുധാകരനാണ്KPCC പ്രസിഡന്റ്.അത് തന്നെയാണ് ലക്ഷകണക്കിനു വരുന്ന സാധാരണ കോൺഗ്രസ്സ് പ്രവർത്തകരും പറയുന്നത്.ചോദിക്കാനും പറയാനും ഒരു പ്രസിഡന്റ് ഉണ്ട് എന്ന ഫീലിങ് സാധാരണ പ്രവത്തകർക്ക് ഇപ്പോൾ തോന്നി തുടങ്ങിയിറ്റുണ്ട്. അവർ ആവേശത്തിലാണ്. ദയവ് ചെയ്ത് അവരുടെ തീയെ കെടുത്തരുത്.ഗുളിക കഴിക്കുന്നത് പോലെ മൂന്നു നേരം ആദർശം മാത്രം പറഞ്ഞാൽ പാർട്ടി വളരില്ല.പാർട്ടിയെ പ്രതിസന്ധിയിലാക്കിസ്വന്തം ഇമേജ് വർദ്ധിപ്പിക്കാൻ ശ്രമിച്ചതാണ് ഈ അവസ്ഥയിൽ എത്തിയത് .KPCC പ്രസിഡന്റ് ആയ സമയത്ത് മന്ത്രിയായ ശ്രി കെ ബാബുവിനോട് ചെയ്ത ക്രൂരത തൃപ്പൂണിത്തറപോലെയുള്ള സീറ്റ് ആണ് പരാജപ്പെടുത്തിയത്. സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് പോലും പറയാത്ത കാര്യകളാണ് അന്നത്തെ KPCC പ്രസിഡന്റ് സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് കെ ബാബുവിനെതിരെ അന്ന് പറഞ്ഞത് , അത് ആരും മറന്നിട്ടില്ല. KPCC പ്രസിഡന്റ് പദവി ഏറ്റെടുത്ത് എല്ലാം കുളമാക്കി അവസാനം ഇട്ട് എറിഞ്ഞ് രാജിവെച്ച് പോയ ആൾ ഇപ്പോഴും വാർത്ത കിട്ടാൻ രാജി നാടകവുമായി നടക്കുകയാണ്. ഈ രാജിയൊക്കെ വെറും പ്രഹസനമാണെന്ന് നാട്ടിലുള്ളവർക്കൊക്കെ മനസ്സിലായിറ്റുണ്ട്. ഈ പാർട്ടി ഒരിക്കലും രക്ഷപ്പെടാൻ പാടില്ലെന്ന ശകുനി മനസ്സാണ് KPCC പ്രസിഡന്റിനെതിരെപ്രസ്ഥാവനയുമായി വരുന്നത്തിന്റെ പിന്നിലുള്ള ലക്ഷ്യം.

മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കെ സുധാകരനെതിരെ വി എം സുധീരൻ രംഗത്തുവന്നത്. സുധാകരന്റെ പേരിലുള്ള 'കെ എസ് ബ്രിഗേഡി'നെ ഉന്നം വച്ചാണ് വി എം സുധീരൻ രംഗത്തു വന്നത്. സുധാകരന്റേത് ഫാസിസ്റ്റ് ശൈലിയാണെന്ന് സുധീരൻ തുറന്നടിച്ചിരുന്നു. കെഎസ് ബ്രിഗേഡിനെതിരെയും കടുത്ത ഭാഷയിൽ അദ്ദേഹം രംഗത്തുവന്നു. സുധാകരനോട് വിയോജിപ്പുള്ളവരെ തേജോവധം ചെയ്യുകയാണ് അദ്ദേഹത്തിന്റെ ആരാധകവൃന്ദം. കെപിസിസി പ്രസിഡന്റ് ഈ തരത്തിലുള്ള ഫാസിസ്റ്റ് ശൈലി വെച്ചുപുലർത്തുന്നത് എതിർക്കപ്പെടേണ്ടത് തന്നെയാണെന്നും സുധീരൻ പറഞ്ഞു.

വിയോജിപ്പുണ്ടെങ്കിൽ മുഖത്ത് നോക്കി സംസാരിക്കുന്നതാണ് തന്റെ ശൈലി. വൈരാഗ്യബുദ്ധിയോടെ ആരോടും പെരുമാറിയിട്ടില്ല. സുധാകരന്റെ ശൈലി കണ്ണൂർ രാഷ്ട്രീയത്തിൽ പോലും ഗുണമല്ല. അവിടെ നാല് എംഎൽഎമാരുണ്ടായിരുന്നത് രണ്ടായി ചുരുങ്ങി. പരസ്യപ്രസ്താവന നടത്താൻ പാടില്ലെന്ന് ആഹ്വാനം ചെയ്ത സുധാകരൻ തന്നെ നേതാക്കളെക്കുറിച്ചും സഹപ്രവർത്തകരെക്കുറിച്ചും പരസ്യമായി പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സുധീരൻ പറഞ്ഞു.