കണ്ണൂർ: കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിച്ച ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ എ.എ. റഹീമിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. മതം നോക്കി മുസ്ലിം ചെറുപ്പക്കാർക്കെതിരെ തീവ്രവാദ ബന്ധം പറഞ്ഞ് കേസ്സെടുക്കുന്ന പിണറായിയെ ആദ്യം തിരുത്താൻ നോക്കണം. ജില്ല നോക്കി പന്നി ഫെസ്റ്റും ബീഫ് ഫെസ്റ്റും നടത്തിയവർ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ആർ.എസ്.എസ് വിരുദ്ധത പഠിപ്പിക്കേണ്ടെന്നും റിജിൽ മാക്കുറ്റി പറഞ്ഞു.

റഹീമേ, താങ്കൾ മതം നോക്കി മുസ്ലിം ചെറുപ്പക്കാർക്ക് എതിരെ തീവ്രവാദ ബന്ധം പറഞ്ഞ് കേസെടുക്കുന്ന പിണറായിയെ ആദ്യം തിരുത്താൻ നോക്ക്. പിന്നെ തലശ്ശേരിയിൽ പള്ളി പൊളിക്കും എന്ന് പരസ്യമായി മുദ്രാവാക്യം വിളിച്ച ആർ.എസ്.എസ് തീവ്രവാദികൾക്ക് എതിരെ യു.എ.പി.എ ചുമത്തി കേസെടുക്കാൻ പറ തമ്പ്രാനോട്.

അലനും താഹയ്ക്കും നേരെ ചുമത്തിയ യു.എ.പി.എ വകുപ്പ് എന്തുകൊണ്ട് വർഗീയ കലാപത്തിന് ആഹ്വാനം ചെയ്ത ആർ.എസ്.എസുകാർക്ക് എതിരെ ചുമത്തുന്നില്ല? ചുവപ്പണിഞ്ഞ കാവി സർക്കാറാണ് കേരളം ഭരിക്കുന്നത്. എന്നിട്ട് രാഹുൽ ഗാന്ധിക്ക് എതിരെ പറ.

എന്താണ് രാഹുൽ ഗാന്ധി ഇന്നലെ ജയ്പൂരിൽ പ്രസംഗിച്ചത്. സംഘപരിവാർ എന്ന് പറയുന്ന ഹിന്ദു തീവ്രവാദികളിൽ നിന്ന് ഇന്ത്യയെ മോചിക്കാനാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്. പിന്നെ, ഹിന്ദു എന്ന പദം ഒരു സംസ്‌കാരമാണ്, മതമല്ല. ആർ.എസ്.എസ് അല്ലാത്ത എല്ലാവരും ഉണ്ട്. അതിൽ മുസ്ലിം ഉണ്ട്, ക്രിസ്ത്യനുണ്ട്, ജൈന, ബുദ്ധ, സിഖ് പാരമ്പര്യമുണ്ട്. വന്നുചേർന്നതായ എല്ലാ സംസ്‌കാരവുമുണ്ട്, പങ്കുവെച്ച ആശങ്ങൾ ഉണ്ട്. അതാണ് രാഹുൽ ഗാന്ധി ഉദ്ദേശിച്ച ഹിന്ദു.

അവിടെയാണ് കേരളത്തിൽ വർഗീയത ഉണ്ടാക്കാൻ നെറികെട്ട പ്രചാരവേലയുമായി താങ്കളും താങ്കളുടെ പ്രസ്ഥാനവും വരുന്നത്. സങ്കികൾ വെല്ലുവിളിച്ചപ്പോൾ ജില്ലകൾ നോക്കി പന്നി ഫെസ്റ്റും ബീഫ് ഫെസ്റ്റും നടത്തിയ ടീംസ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ്സിനെയും ആർ.എസ്.എസ് വിരുദ്ധത പഠിപ്പിക്കണ്ട -റിജിൽ മാക്കുറ്റി പറഞ്ഞു.